ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജൻമദിനത്തിൽ അദ്ദേഹത്തിന്റെ ചരിത്രം കുറിച്ച 800 ാമത് വിക്കറ്റ് നേട്ടം ഷെയർ ചെയ്ത് ഐസിസി. ഇതിനൊപ്പം മുരളിയ്ക്ക് ട്രിബ്യൂട്ടുമായി അദ്ദേഹത്തിന്റെ റെക്കോർഡുകളും മികച്ച കായികനിമിഷങ്ങളും ഓർമിപ്പിച്ചും ഐസിസി ട്വീറ്റുകൾ പങ്കു വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 48 ാമത് ജൻമദിനമാണ് 2020 ഏപ്രിൽ 17 ന് ആഘോഷിക്കപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ 800 എന്ന കടമ്പ കടക്കുന്ന ഏക ബോളർ കൂടിയാണ് മുരളി. ഇന്നും മുരളിയുടെ റെക്കോർഡിലേക്ക് ആരുമെത്തിയില്ല എന്നതും ശ്രദ്ധേയം.
ഇന്ത്യൻ സ്പിന്നർ പ്രഖ്യാൻ ഓജയായിരുന്നു മുരളിയുടെ 800 ാമത്തെ ഇര. മുരളിയുടെ പന്തിൽ എഡ്ജ് ചെയ്ത് സ്ലിപ്പിൽ പിടികൊടുത്തു മടങ്ങുകയായിരുന്നു അന്ന് ഓജ.
ക്രിക്കറ്റ് ലോകത്ത് മുരളി നേടാത്ത നേട്ടങ്ങളും കുറവ്. 1992 ൽ ആസ്ത്രേലിയക്കെതിരെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു മുരളിയുടെ അരങ്ങേറ്റം. അതേ സ്റ്റേഡിയത്തിൽ തന്നെ പിറ്റേ വർഷം ഇന്ത്യയ്ക്കെതിരെ ഏകദിന അരങ്ങേറ്റവും നടത്തി. പിന്നീടങ്ങോട്ട് വിരമിക്കുന്നത് വരെ ശ്രീലങ്കൻ ടീമിന്റെ നെടുന്തൂണായിരുന്നു മുരളി. പന്ത് കൈയ്യിൽ നിന്ന് ബാറ്റ്സ്മാനെതിരെ എറിഞ്ഞുതുടങ്ങുമ്പോൾ ആ കണ്ണുകളും ഉരുണ്ടു തുടങ്ങി സ്പിൻ ചെയ്യുന്ന കാഴ്ചകൾ പിന്നീടുള്ള രണ്ട് പതിറ്റാണ്ടോളം ക്രിക്കറ്റ് ലോകം കണ്ടു.
133 ടെസ്റ്റുകളിൽ നിന്നാണ് മുരളി 800 വിക്കറ്റുകൾ നേടിയത്. ഒപ്പം ഏകദിനത്തിൽ 350 മത്സരങ്ങളിലായി 534 വിക്കറ്റുകളും. ഇന്ത്യയ്ക്കെതിരെ നടന്ന 2011 ലോകകപ്പ് ഫൈനലായിരുന്നു മുരളിയുടെ അവസാന ഏകദിനമത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക