രാജ്യം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ ആശ്വാസത്തിലാണ് സിക്കിം എന്ന സംസ്ഥാനം. ഇന്ത്യയില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഏക സംസ്ഥാനം കൂടിയാണ് സിക്കിം. മുന്‍കൂട്ടിയുള്ള പ്ലാനിംഗും അച്ചടക്കവുമാണ് സിക്കിമിനെ കൊറോണയുടെ കണ്ണില്‍പ്പെടാതെ കാത്തുസൂക്ഷിച്ചതെന്ന് അധികൃതര്‍ പറയുന്നു.
കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ സംസ്ഥാനം കർശനമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായി സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് ഗോലെ വ്യക്തമാക്കി.
‘ചൈനയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുതൽ ഞങ്ങൾ ജാഗ്രതയോടെ പ്രവർത്തിച്ചു. ഫെബ്രുവരി ആദ്യവാരം മുതൽ പരിശോധന ആരംഭിച്ചു. മാർച്ച് 5 മുതൽ വിദേശികളുടെ സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്തി. ആഭ്യന്തര സന്ദർശകർക്കും വിലക്ക് നൽകി. കൂടാതെ സംസ്ഥാന അതിർത്തികൾ സീൽ ചെയ്യുകയും ചെയ്തു. ഈ പ്രവർത്തനങ്ങളാണ് ഗുണം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആറ് ലക്ഷത്തിലധികം പേരെ സിക്കിം പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ സംശയാസ്പദമായ 80 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. എന്നാല്‍ എല്ലാ ഫലങ്ങളും നെഗറ്റീവായിരുന്നു.സ്വന്തമായി കോവിഡ് 19 ടെസ്റ്റിംഗ് ലാബോ, വൈറല്‍ ലാബോ ഇല്ലാത്ത സംസ്ഥാനമാണ് സിക്കിം. ഇക്കാര്യം സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സിക്കിമിലെ ജനങ്ങള്‍ കൃത്യമായി പാലിച്ചതും ഗുണകരമായെന്ന് മുഖ്യമന്ത്രി പറയുന്നു. ഇതുവരെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോക് ഡൗണ്‍ കഴിഞ്ഞാലും ഈ ജാഗ്രത തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ലോക് ഡൗണ്‍ സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ടൂറിസത്തെ സാരമായി തന്നെ ബാധിച്ചു.എന്നാൽ ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും പ്രധാനമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഉപജീവനത്തിനുള്ള മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് മൂന്നിലൊന്ന് ജീവനക്കാരുമായി സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തന സജ്ജമാണ്. സർക്കാർ ജീവനക്കാരെ ഡ്യൂട്ടിയിൽ എത്തിക്കുന്നതിനായി പ്രത്യേകം ബസ് സർവ്വീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കർശനമായ പരിശോധനയും ദ്രുതപരിശോധനയും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക