കാസര്‍കോട്: നമ്മുടെ വീട്ടുമുറ്റത്തെ മരത്തിലോ ചെടിയിലോ നല്ല ചുവന്ന നിറത്തിലുള്ള ‘ഉറുമ്പി ‘ന്റെകൂട് കാണുന്നുണ്ടോ… എങ്കില്‍ ഇനിയവ ആവശ്യം വരും. നല്ല കഞ്ഞി കുടിക്കാന്‍… ഇനി മീന്‍ വറുത്തതോ ഇറച്ചി വരട്ടിയതോ ഒന്നും വേണ്ടിവരില്ല. ഈ ഉറുമ്പിന് കൂട് ശേഖരിച്ചു നല്ല ഒന്നാന്തരം ചമ്മന്തി ഉണ്ടാക്കാം. ഇത് പറയുന്നത് ഒരു കലാകാരനാണ്. ശ്രീലേഷ് എന്ന 27കാരന്.
പത്തോളം നിലവിളക്കുകള്‍ തലയില്‍ വെച്ച് വിളക്കാട്ടം എന്ന നൃത്ത കലാരൂപം അവതരിപ്പിക്കുന്ന കാസര്‍കോട് ജില്ലയിലെ പരപ്പ സ്വദേശിയാണ് ശ്രീലേഷ്. ലോക്ക് ഡൗണ്‍ കാരണം വീട്ടില്‍ തന്നെ കഴിയേണ്ടി വന്നപ്പോഴാണ് ഈ പാചകം ഒന്നുകൂടി പരീക്ഷിക്കാന്‍ തീരുമാനിച്ചത്. തന്റെ പൂര്വീകരില് നിന്നുമാണ് ഉറുമ്പിന് കൂടിലെ ഔഷധ ഗുണം സ്വായത്തമാക്കിയത്. ഉറുമ്പിന് ചമന്തി ഉണ്ടാക്കുന്ന രീതി ശ്രീലേഷ് വിവരിക്കുന്നത് ഇങ്ങനെ…
മരങ്ങളിലെ ചില്ലകളില്‍ തൂങ്ങി കിടക്കുന്ന ഉറുമ്പിന് കൂട് കൊണ്ടുവന്നു ആദ്യം ഒരുമുറത്തില്‍ ഇടുക. വിഷ വസ്തുക്കള്‍ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മണ്‍ചട്ടിയില്‍ അടുപ്പിലോ ഗ്യാസ് അടുപ്പിലോ വച്ച് ഒന്ന് വറുത്തു എടുക്കണം. എന്നിട്ട് കാന്താരി മുളകും ഉപ്പും ചേര്‍ത്ത് അരച്ചാല്‍ മാത്രം മതി. ചമ്മന്തി റെഡി. ചേരുവകളായി ഇഞ്ചിയും കറിവേപ്പിലയും വേണമെങ്കില്‍ ചേര്‍ക്കാമെന്നും ശ്രീലേഷ് പറയുന്നു.
ഈ കൊറോണക്കാലത്ത് ഈ പാചകത്തെക്കുറിച്ച് അറിയാത്തവര്‍ ഒന്നു പരീക്ഷിക്കണമെന്നും ശ്രീലേഷ് പറയുന്നു. പരപ്പ എടത്തോട് ക്ലീനിപ്പാറയിലെ വേലായുധന്റെയും ശ്രീജയുടെയും മകനായ ശ്രീലേഷ് ബിരുദ വിദ്യാര്‍ഥി കൂടിയാണ് കൂടിയാണ്. തലയില്‍ ഒരു വിളക്കുമായി വിളക്കാട്ടം അഭ്യസിച്ച ശ്രീലേഷ് ഇപ്പോള്‍ പത്തു നിലവിളക്കുകള്‍ തലയില്‍ വെച്ചു നൃത്തം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക