കൊടുമൺ : വിദ്യാർഥിയുടെ കൊലപാതകത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന പൊലീസിന്റെ അപേക്ഷ തിങ്കളാഴ്ച വീണ്ടും സമർപ്പിക്കും.
കഴിഞ്ഞദിവസം നൽകിയ അപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് വീണ്ടും അപേക്ഷ നൽകുന്നത്. ഇതിനായി സ്റ്റേഷനിലെ ജുവനൈൽ പൊലീസ് ഓഫിസറെ ചുമതലപ്പെടുത്തി. കുട്ടികളുടെ ജാമ്യാപേക്ഷയും ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യവും പത്തനംതിട്ട ജുവനൈല്‍ കോടതിയാണ് തള്ളിയത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ആയതുമൂലം എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമാകും ഇനി അപേക്ഷ നൽകുക. കുട്ടികളെ കസ്റ്റഡിയിൽ വിട്ടുനൽകുന്നതിനെ കുട്ടികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തിരുന്നു.
ആയുധം കണ്ടെടുക്കുകയും അന്വേഷണം പൂർത്തിയാക്കുകയും ചെയ്തുവെന്നായിരുന്നു വാദം. കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു പൊലീസെന്നും കസ്റ്റഡിയിൽ വിടുന്നത് ഉചിതമായിരിക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു.
കൊടും കുറ്റവാളികളുടെ മാനസികാവസ്ഥയാണ് പ്രതികളുടെതെന്ന് വ്യക്തമാക്കുന്നതാണ് കൊലപാതക രീതിയെന്നു പൊലീസ് പറഞ്ഞു. മുറിവേല്‍പ്പിച്ച് മണ്ണില്‍ കുഴിച്ചിട്ടാല്‍ പുഴുവരിച്ച് ശരീരം ദ്രവിച്ചുപോകുമെന്നു സിനിമയിൽ കണ്ടതിനെ തുടർന്നാണ് അനുകരിക്കാൻ തീരുമാനിച്ചതെന്നു കുട്ടികൾ മൊഴി നൽകിയിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ കിട്ടിയെങ്കിൽ മാത്രമേ വിശദമായ ചോദ്യം ചെയ്യൽ സാധിക്കൂ. എന്നാൽ നിയമം അനുശാസിക്കുന്ന തരത്തിലുള്ള ചോദ്യം ചെയ്യലാകും നടത്തുക.
തെളിവെടുപ്പിനായി കൊണ്ടുപോകാൻ കഴിയുമോ എന്നുള്ള കാര്യവും കോടതിയാണ് തീരുമാനിക്കുക. ഏതാനും മാസങ്ങൾക്ക് മുൻപ് ഇടത്തിട്ട പ്രദേശത്ത് നടന്ന മോഷണങ്ങളിൽ ഇവർക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.പലരുടെയും വീടുകളിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ ഉൾപ്പെടെ അന്ന് മോഷണം പോയിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ആയതു കാരണം അന്ന് അത് കാര്യമായി എടുത്തിരുന്നില്ല. വിദ്യാർഥികളുടെ മൊബൈൽ ഫോണിലെ സോഷ്യൽ മീഡിയ ബന്ധവും ഫോൺ വിളികളിലൂടെ ആരോടെല്ലാം ബന്ധമുണ്ട് എന്നുള്ള കാര്യങ്ങളും കൂടുതലായി അന്വേഷിക്കാനാണു പൊലീസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക