തൊടുപുഴ : ഇ.എസ്. ബിജിമോൾ എംഎൽഎ നിരീക്ഷണത്തിലാണെന്നു മന്ത്രി എം.എം. മണി മാധ്യമങ്ങളോട് പറഞ്ഞത് നിഷേധിച്ച് ബിജിമോൾ. ഫെയ്സ്ബുക് ലൈവിലാണ് എംഎൽഎ മന്ത്രിയുടെ അഭിപ്രായത്തെ തള്ളിപ്പറഞ്ഞത്. ക്വാറന്റീനിൽ ഇരിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇത്തരം വാർത്തകൾ നിർഭാഗ്യകരമാണെന്നും ബിജിമോൾ പറഞ്ഞു.
‘ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന വാർത്തകൾ വരുന്നത് നിർഭാഗ്യകരമാണ്. ജനങ്ങൾ ഭയപ്പെടേണ്ടതില്ല. ഡോക്ടറുമായോ ആശാ വർക്കറുമായോ ബന്ധപ്പെട്ടിട്ടില്ല. രോഗികളുമായി നേരിട്ടു സമ്പർക്കം ഉണ്ടായിട്ടില്ല. ക്വാറന്റീനിൽ പോകേണ്ട സാഹചര്യം ഉണ്ടായാൽ മാധ്യമങ്ങളെ അറിയിക്കും. ചാനലുകളിൽ ഇതു സംബന്ധിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ അടിസ്ഥാനമില്ല. ദയവായി ആരും അതിന്റെ പേരിൽ ഉത്കണ്ഠപ്പെടേണ്ടതില്ല. ആയിരക്കണക്കിനു കോളുകളാണ് മൊബൈലിൽ വരുന്നത്’– ബിജിമോൾ പറഞ്ഞു. ഇനി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വീണ്ടും ലൈവിൽ വരുമെന്നും ബിജിമോൾ പറഞ്ഞു.
ഇടുക്കി ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ബിിജമോൾ എംഎൽഎ നിരീക്ഷണത്തിലാണെന്ന് മന്ത്രി എം.എം. മണി പറഞ്ഞത്. ഇടുക്കിയിൽ മൂന്നു പേർക്കു കൂട കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 17 ആയിരുന്നു. ഇപ്പോൾ റെഡ് സോണിലാണ് ഇടുക്കി ജില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക