വാഷിങ്ടൻ : ആന്റി വൈറൽ മരുന്നായ റെംഡെസിവിർ, കോവിഡ്–19 രോഗത്തിനു കാരണമാകുന്ന കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുമെന്നതിന് തെളിവുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞർ. ലോകമെമ്പാടുമുള്ള ആശുപത്രികളിൽ നടത്തിയ ക്ലിനിക്കൽ പരിശോധനയിൽ രോഗലക്ഷണങ്ങളുടെ ദൈർഘ്യം 15 ദിവസത്തിൽനിന്ന് 11 ആയി റെംഡെസിവിർ കുറച്ചുവെന്നും ഇവർ അഭിപ്രായപ്പെടുന്നു.
‘പുറത്തുവന്ന ഫലം വ്യക്തമാക്കുന്നത് രോഗം ഭേദമാകുന്ന കാലയളവു കുറയ്ക്കുന്നതിൽ റെംഡെസിവിറിന് വ്യക്തമായ പങ്കുണ്ടെന്നാണ്’ – യുഎസിലെ സാംക്രമിക രോഗ വിദഗ്ധൻ ആന്തണി ഫൗചിയുടെ നിരീക്ഷണം.
പരിശോധനയുടെ മുഴുവൻ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിട്ടില്ല. ആഫ്രിക്കയിൽ പടർന്നുപിടിച്ച എബോളയ്ക്കുള്ള മരുന്നായിട്ടാണ് റെംഡെസിവിർ ആദ്യം വികസിപ്പിച്ചെടുത്തത്. ക്ലിനിക്കൽ പരിശോധനയിൽ 30% വേഗത്തിൽ രോഗികൾ സുഖംപ്രാപിച്ചതായി കണ്ടെത്തിയിരുന്നു.
യുഎസ് യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 68 സ്ഥലങ്ങളിൽ 1,063 പേരിലാണ് പരീക്ഷണം നടന്നത്. മറ്റു പരീക്ഷണത്തിൽ റെംഡെസിവിർ പരാജയപ്പെട്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തുവിട്ടിരുന്നു.
എന്നാൽ പിന്നീട് ഇതു നീക്കം ചെയ്യുകയും ചെയ്തു. വ്യാപക പരിശോധനകൾ നടത്താതെ ഫലം അംഗീകരിക്കാനാകില്ലെന്നായിരുന്നു ഡബ്ല്യുഎച്ച്ഒ ഇതിനു നൽകിയ വിശദീകരണം. പുതിയ റിപ്പോർട്ടിനെക്കുറിച്ചും പ്രതികരിക്കാൻ ഡബ്ല്യുഎച്ച്ഒ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക