ഒരു കായിക മത്സരം എന്നതിനപ്പുറം ക്രിക്കറ്റ് ഒരു വികാരവും മതവുമായ രാജ്യത്ത് ഫുട്ബോളിന് എന്ത് പ്രസക്തി എന്ന് ചോദിക്കുന്നവരുണ്ടാവും. എന്നാൽ ഒരേസമയം പ്രൊഫഷണൽ ക്രിക്കറ്റ് താരവും ദേശീയ ഫുട്ബോൾ ടീമിലെ സ്ട്രൈക്കറുമായ ഒരു അപൂർവ പ്രതിഭയുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച ചുനി ഗോസ്വാമി എന്നറിയപ്പെടുന്ന സുബിമൽ ഗോസ്വാമി ഇന്ത്യൻ കായികലോകത്തിന് എന്നും ഒരു അത്ഭുതമാണ്.
1938ൽ അവിഭക്ത ബംഗാളിൽ ഇന്ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കടുത്തുള്ള കിഷോർ ഗഞ്ചിലാണ് ചുനി ഗോസ്വാമി ജനിച്ചത്. കൊൽക്കത്തയിലെ ഗാരിയഹട്ടിൽ സ്കൂൾ വിദ്യാഭ്യാസം. ഇന്ത്യൻ ഫുടബോളിന്റെ മക്കയെന്ന് വിശേഷിപ്പിക്കാവുന്ന കൊൽക്കത്ത ചുനിയെ സ്വാഭാവികമെന്നോണം കൊണ്ടെത്തിച്ചത് ഫുടബോളിലേക്കാണ്. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബായ മോഹൻ ബഗാനിലാണ് ചുനി ഫുട്ബോൾ പരിശീലിക്കുന്നത്.
എട്ടാം വയസിൽ തുടങ്ങിയ ആ ബന്ധം ഏറെക്കാലം നീണ്ടുനിന്നു. 1946ൽ ജൂനിയർ ടീമിലെത്തിയ ചുനി 1954ൽ പതിനാറാം വയസിൽ സീനിയർ ടീം അംഗമായി. 1968ൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നത് വരെ അദ്ദേഹം ബഗാനിൽ തുടർന്ന്.1960 മുതൽ 1964 വരെ ക്ലബ്ബിനെ നയിച്ചതും ഈ സ്ട്രൈക്കറാണ്.
പതിനെട്ടാം വയസിൽ ലഭിച്ച ദേശീയ ടീം അരങ്ങേറ്റം ചുനിയെന്ന സ്ട്രൈക്കറുടെ മികവിന് തെളിവാണ്. ചുനിയടക്കമുള്ള താരങ്ങളെ ഇന്നും വിശേഷിപ്പിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ തലമുറ എന്നാണ്. ഈയടുത്ത് അന്തരിച്ച പികെ ബാനർജിയും തുളസിദാസ് ബൽറാമും ചേരുന്ന ഇന്ത്യയുടെ മുന്നേറ്റനിര ഏഷ്യൻ ഫുട്ബോളിലെ പവർഹൗസായിരുന്നു.
ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങളിൽ ചുനി ബൂട്ടണിഞ്ഞു. ഏഷ്യൻ ഗെയിംസ്, ഏഷ്യ കപ്പ്, മെർഡേക കപ്പ് തുടങ്ങി ഒട്ടേറെ ടൂർണമെന്റുകളിൽ പങ്കെടുത്തു. 1962ൽ ഏഷ്യൻ ഗെയിംസ് സ്വർണ മെഡലും 1964ൽ ഏഷ്യ കപ്പ് വെള്ളിയും നേടിയ ഇന്ത്യൻ ടീമിനെ നയിച്ചു. 1962 ഏഷ്യൻ ഗെയിംസിൽ ഏഷ്യയിലെ മികച്ച സ്ട്രൈക്കറായും തിരഞ്ഞെടുക്കപ്പെട്ടു. 50 മത്സരങ്ങളിൽ നിന്ന് ഇന്ത്യയ്ക്കായി ഒമ്പത് ഗോളുകളാണ് അദ്ദേഹം നേടിയത്.
എന്നാൽ ഇതിനെല്ലാം അപ്പുറം ബഹുവിധനൈപുണ്യമാണ് ചുനി ഗോസ്വാമിയെ ഇന്ത്യൻ കായിക ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. പ്രൊഫഷണൽ ഫുട്ബോളർ ആയിരിക്കെ തന്നെ 1962-63ൽ ചുനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. വെറുമൊരു ആവേശത്തിന് പുറത്തുള്ള തീരുമാനമായിരുന്നില്ല അത്. ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയ ക്രിക്കറ്റ്റൈ താരമാകുവാനും ചുനി ബുദ്ദിമുട്ടിയില്ല.
റൈറ്റ് ഹാൻഡ് ബാറ്റ്സ്മാനും മീഡിയം പേസറുമായിരുന്നു ചുനി ഗോസ്വാമി. രണ്ട് തവണ ബംഗാൾ ടീമിനെ രഞ്ജി ട്രോഫി ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഒരു തവണ ടീമിനെ നയിച്ചതും അദ്ദേഹമാണ്. എന്നാൽ രണ്ടുതവണയും പരാജയമായിരുന്നു ഫലം. 1973 വരെ നീണ്ട കരിയറിൽ 46 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയും ഏഴ് അർദ്ധ സെഞ്ച്വറിയുമടക്കം 1592 റൺസം 47 വിക്കറ്റുകൾ നേടാൻ ഈ ആൾറൗണ്ട് പ്രതിഭയ്ക്കായി.
ഈ ആൾറൗണ്ട് മികവ് തന്നെയാണ് ചുനി ഗോസ്വാമിയെ വ്യത്യസ്തനാക്കുന്നത്. മോഹൻ ബഗാനിലുള്ള കാലത്ത് പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം ഹോട്സ്പറിൽ നിന്ന് അദ്ദേഹത്തിന് ഓഫർ ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജോലി എന്ന ഉറപ്പിന്മേൽ ആ ഓഫർ നിരസിക്കുകയാണ് ചുനി ചെയ്തത്. ഫുട്ബോളിനും ക്രിക്കറ്റിനും പുറമെ ഹോക്കിയിലും ലോൺ ടെന്നിസിലും അദ്ദേഹം ഭാഗ്യം പരീക്ഷിച്ചു.
മൂന്ന് വർഷത്തോളം ടാറ്റാ ഫുട്ബോൾ അക്കാദമി ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 1991-92 കാലത്ത് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഇടക്കാല മാനേജറായിരുന്നു. പത്മശ്രീ, അർജുന അവാർഡ് മോഹൻ ബഗാൻ രത്ന എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 82ആം വയസിൽ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ മരണം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക