ഇന്ത്യൻ ക്രിക്കറ്റിലെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ആയ ഹനുമ വിഹാരി തന്റെ ഇഷ്ട ക്രിക്കറ്റ് നിമിഷങ്ങളെക്കുറിച്ചും ഇന്ത്യൻ ക്രിക്കറ്റിൽ ഫാബ് ഫോറിൽ ആരാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും വെളിപ്പെടുത്തി രംഗത്ത്.
2000 ങ്ങളിൽ ഇന്ത്യൻ മധ്യനിരയുടെ നെടുന്തൂണുകളായിരുന്ന സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മൺ എന്നിവരെയായിരുന്നു ഫാബ് ഫോർ എന്ന് വിളിച്ചിരുന്നത്. 90 കളുടെ അവസാനവും 2000ങ്ങളിലും ഇന്ത്യൻ ക്രിക്കറ്റിന്റെ നിരവധി വീരകഥകൾക്ക് ഇവരുടെ ബാറ്റിങ് മികവിനെയായിരുന്നു പ്രധാനമായും ആശ്രയിച്ചിരുന്നത്.
ഇവർ നാലുപേരും ചേർന്ന് നേടിയത് ഏതാണ്ട് 89000 അന്താരാഷ്ട്ര റൺസുകളാണ്. വിഹാരിയുടെ കണ്ണിൽ ഇവരിൽ ഏറ്റവും ഫേവറിറ്റ് സച്ചിൻ തന്നെ. സച്ചിനായിരുന്നു എന്നും എന്റെ റോൾ മോഡൽ. പക്ഷേ, ഫാബ് ഫോറിലെ എല്ലാവരും അവരവരുടേതായ ഗുണങ്ങളും കഴിവുകളുമുള്ള കളിക്കാരായിരുന്നു. ഒരു കാലഘട്ടമായിരുന്നു അത്. വിഹാരി പറയുന്നു.
വിഹാരി 2019 ൽ വിൻഡീസിനെതിരെയാണ് തന്റെ ആദ്യ സെഞ്ച്വറി കുറിച്ചത്. ഇംഗ്ലണ്ടിനെതിരെ അതിനു മുമ്പ് നടന്ന ടെസ്റ്റ് സീരീസിലും മിന്നുന്ന പ്രകടനമാണ് വിഹാരി കാഴ്ചവെച്ചത്. അലിസ്റ്റർ കുക്ക്, സാം കുറാൻ, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളും അദ്ദേഹം വീഴ്ത്തുകയുണ്ടായി ആ പരമ്പരയിൽ.
ബോൾ ചെയ്യാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. ടീമിൽ ഒരു എക്സ്ട്രാ മൈലേജ് അത് ഉണ്ടാക്കും. കരിയറിലെ ഏറ്റവും മികച്ച നിമിഷം അതാണ്. അലിസ്റ്റർ കുക്കിന്റെ അവസാനടെസ്റ്റിൽ അദ്ദേഹത്തിന്റെ വിക്കറ്റെടുക്കാനായതാണ് അത്. ക്രിക്കറ്റിന്റെ ചരിത്രത്തിൽ എന്നെന്നും അത് ഓർമിക്കപ്പെടും. അത് സ്പെഷ്യലാണ്. വിഹാരി ക്രിക്കറ്റിലെ പ്രധാന നിമിഷത്തെക്കുറിച്ച് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക