കഴിഞ്ഞ ദിവസമാണ് പ്രശസ്തനടൻ ഇർഫാൻ ഖാൻ അന്തരിച്ചത്. വലിയ ക്രിക്കറ്റ് പ്രേമിയായിരുന്ന ഇർഫാൻ ഖാന്റെ പഴയൊരു ട്വീറ്റ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്.
വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ഏപ്രിൽ 29 നായിരുന്നു ഇർഫാന്റെ അന്ത്യം. 2018 മുതല്‍ അര്‍ബുദത്തിനു യുകെയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്.
പടിഞ്ഞാറൻ സിനിമകളിൽ ബോളിവുഡിൽ നിന്ന് എത്തി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചുരുക്കം ചില നടൻമാർ മാത്രമുള്ളപ്പോഴാണ് ഇർഫാൻ മറ്റുള്ളവർക്കിടയിൽ നിന്ന് വ്യത്യസ്തനാവുന്നത്. സയീദ് ജാഫ്റിയേയും രോഹൻ സേതിനേയും ഓം പുരിയേയും പോലുള്ള ചുരുക്കം ചില ഹിന്ദി സിനിമാ നടൻമാരെ മാത്രമേ പടിഞ്ഞാറൻ ലോകം പാടിപ്പുകഴ്ത്തി സ്വീകരിച്ചിട്ടുള്ളൂ. ആ കാറ്റഗറിയിൽ തന്നെയാണ് ഇർഫാൻ ഖാന്റെ സ്ഥാനവും.
അഭിനയരംഗത്തേക്കു വരുന്നതിനു മുമ്പ് ക്രിക്കറ്ററാവാന്‍ ആഗ്രഹിച്ചിരുന്ന ഇര്ഫാന് സി കെ നായിഡു ട്രോഫിയിൽ കളിക്കാനുള്ള ഭാഗ്യം വരെ ഒരു കാലത്ത് ലഭിച്ചതാണ്. പക്ഷേ, സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ആ മോഹം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. എങ്കിലും ക്രിക്കറ്റിനോടുള്ള ഇഷ്ടം അദ്ദേഹം ഒരിക്കലും മറച്ചുവെച്ചിരുന്നില്ല. മുന്‍ നായകന് എംഎസ് ധോണിയെ പിന്തുണച്ചു കൊണ്ടുള്ള ഇര്‍ഫാന്റെ 2012ലെ ഒരു ട്വീറ്റാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്.
2012ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചിരുന്നു. അന്നു നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-2ന് ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്തു. ഹോം ഗ്രൗണ്ടിലെ പരാജയമായതിനാല്‍ തന്നെ ധോണിക്കും ഇന്ത്യക്കും നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
അപ്പോൾ ധോണിക്കു കട്ട സപ്പോര്‍ട്ടുമായി വന്ന ഇർഫാന്റെ ട്വീറ്റാണ് ഇപ്പോൾ വൈറൽ. ഇനിയവര്‍ തിരയുക ഒരു ബലിയാടിനെ ആയിരിക്കും, അത് ധോണിയുമായിരിക്കുമെന്നായിരുന്നു ഇര്ഫാന് അന്ന് ട്വിറ്ററില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക