സോള്‍: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചതായുളള വാർത്തകൾ അഭ്യൂഹമെന്ന് കൊറിയൻ മാധ്യമങ്ങൾ. പൊതുവേദിയിൽ കിം ജോങ് ഉൻ എത്തിയ ചിത്രവും വാർത്തയും ഉത്തരകൊറിയൻ ഔദ്യോഗിക വാർത്ത ഏജൻസി കെസിഎൻഎ പുറത്തുവിട്ടു. ലോക തൊഴിലാളി ദിനത്തിൽ രാജ്യതലസ്ഥാനത്തിന് അടുത്ത് സുൻചോണിലെ പുതിയ രാസവള നിർമ്മാണ ഫാക്ടറി കിം ജോങ് ഉൻ ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പുറത്തുവന്നത്. സഹോദരി കിം യോ ജോങ്ങും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ചുവന്ന നാട മുറിച്ച് ഫാക്ടറിയുടെ ഉദ്ഘാടനം നടത്തുന്ന ചിത്രമാണ് പുറത്ത് വന്നത്.കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി വാർത്തകൾ പ്രചരിച്ച് ആഴ്ചകള്‍ പിന്നിടുന്നേരമാണ് പൊതുവേദിയിൽ അദ്ദേഹം എത്തിയതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് ആദ്യം വാർത്ത പുറത്തുവിട്ടത്.
ശസ്ത്രക്രിയയെ തുടർന്ന് കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചതായും വാർത്തകൾ വന്നിരുന്നു.മുപ്പത്തിയാറുകാരനായ കിം ജോങ് ഉൻ അമിതമായ പുകവലി, അമിതവണ്ണം, അമിത ജോലി എന്നിവ കാരണം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കൂടിയാണ് കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനാഘോഷങ്ങളില് നിന്ന് ഇത്തവണ കിം ജോങ് ഉൻ വിട്ടുനിന്നിരുന്നു.
ഉത്തരകൊറിയന്‍ കലണ്ടറിലെ ഏറ്റവും വിശേഷ ദിവസമായ ഏപ്രിൽ പതിനഞ്ചിന്റെ ഈ ചടങ്ങിലെ അസാന്നിധ്യത്തെ തുടര്‍ന്നാണ് കിം അസുഖബാധിതനാണെന്ന റിപ്പോർട്ടുകൾ വന്ന് തുടങ്ങിയത്. ഏപ്രില്‍ 11ന് വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സയ്ക്കായി തിരിച്ചതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം ഉത്തരകൊറിയയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക