കൊച്ചി: മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ കപ്യാര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപയും പ്രതിക്ക് പിഴ ചുമത്തിയിട്ടുണ്ട്.റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിലാണ് മുന്‍ കപ്യാര് വട്ടപ്പറമ്ബന്‍ ജോണിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2018 മാര്‍ച്ച് ഒന്നിനാണ് ഫാദര്‍ സേവ്യര്‍ തേലക്കാട്ട് കൊല്ലപ്പെടുന്നത്. കപ്യാര് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വൈദികന്റെ തുടയിലാണ് ഇയാള്‍ കത്തി കൊണ്ട് കുത്തിയത്. കുത്തേറ്റുവീണ വൈദികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. കൊല നടത്തിയതിന് പിന്നാലെ മലയാറ്റൂര്‍ മലയിലേക്ക് ഓടിയൊളിച്ച ജോണിയെ അടുത്ത ദിവസമാണ് പിടികൂടിയത്.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം തടവ് അനുഭവിക്കണമെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഡോക്ടര്‍ കൗസര്‍ എടപ്പഗത്ത് ഉത്തരവില്‍ വ്യക്തമാക്കി.
തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജോണി ഫാദറിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെത്തുടര്ന്ന് ജോണി കുത്തി കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.എന്നാല്‍ കോടതി ജീവപര്യന്തം വിധിച്ചതോടെ ജോണിയെ വീണ്ടും ജയിലിലേക്ക് മാറ്റി.അഡ്വ ടി പി രമേഷായിരുന്നു കേസില്‍ പ്രോസിക്യൂട്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക