കരവിരുതും ഭാവനയും ഇഴചേർന്ന കലാ വൈഭവവുമായി ചുമർ ചിത്ര രചനയിൽ ശ്രദ്ധേയയാവുകയാണ് കണ്ണൂർ രാമപുരത്തെ എട്ടാം ക്ലാസുകാരി സരയൂ. കോവിഡ് കാലത്ത് വീട്ടിലിരിക്കുകയെന്നത് കല പഠനത്തിനുള്ള അവസരമായി പ്രയോജനപ്പെടുത്തുകയാണ് സരയൂഇപ്പോൾ.
സ്കൂൾ അവധി ദിനങ്ങളിൽ ചിത്രകലാ പഠനം നടത്തുന്ന മകളിലെ മ്യൂറൽ ചിത്ര രചനയോടുള്ള താൽപര്യം അച്ഛൻ രാജു തിരിച്ചറിഞ്ഞത് ഈയിടെയാണ്. അങ്ങനെയാണ് മാടായി കാവിലെ ക്ഷേത്രകലാ അക്കാദമിയിൽ ആരംഭിച്ച ചുമർ ചിത്ര കലാ ക്യാമ്പിലേക്ക് അവസരം ലഭിച്ചത്. ചിത്രകല അധ്യാപകനായ കുഞ്ഞിമംഗലത്തെ ബിജുവിന്റെ പ്രോത്സാഹനവും ഉണ്ടായിരുന്നു. ബിജുവിന്റെ നേതൃത്വത്തിലുള്ള വില്ലേജ് ക്രിയേറ്റീവ് സെന്ററിൽ രണ്ടു വർഷമായി പരിശീലനത്തിലായിരുന്നു സരയൂ.
മ്യൂറലിൽ അക്കാദമിയിലെ അധ്യാപകനായ ശ്രീകുമാറാണ് ഗുരുനാഥൻ. അക്കാദമിയിലെ പഠനത്തിൽ ഏതാണ്ട് തുടക്കത്തിൽ തന്നെ സരയൂ നിരവധി ചിത്രങ്ങൾ വരച്ചു. വീട്ടിലെ ചുമരുകളിലും കാൻവാസിലുമായി അങ്ങനെ മനോഹരമായ ചിത്ര രചനകൾ പിറന്നു.
ചിത്രരചനയിൽ മാത്രമല്ല ഈ മിടുക്കിക്ക് വൈഭവം. ക്ഷേത്ര കലാ അക്കാദമിയിൽ ആരംഭിച്ച ഓട്ടൻതുള്ളൽ ക്ളാസിൽ ആദ്യ ബാച്ചിൽ തന്നെ ചേർന്നു,തുള്ളലും പഠിച്ചു.
പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള കര കൗശല വസ്തു നിർമ്മാണം, ചില്ലു കുപ്പികളിലെ കലാ രചനകൾ അങ്ങനെ സരയൂ ഇതിനകം തന്നെ നാട്ടുകാരുടെയും കലാസ്വാദകരുടെയും ശ്രദ്ധ നേടി.
പഴയങ്ങാടിയിലെ അനൗൺസറായ അച്ഛൻ രാജുവും അമ്മ പ്രിയയും സരയുവിന് സർവ്വ പിന്തുണയുമായി ഉണ്ട്. ഒപ്പം സഹോദരി അഞ്ചാം ക്ളാസ്സുകാരിയായ സപര്യയും ഓട്ടൻതുള്ളൽ കലാകാരിയാണ്.
കലയുടെ വഴികളിൽ ഇനിയും ഏറെ മുന്നേറണം എന്നതാണ് സരയുവിന്റെ സ്വപ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക