വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനുളള ദൗത്യത്തിന്റെ ഭാഗമായി മെയ് ഏഴുമുതല്‍ 13 വരെയുളള ആദ്യ ആഴ്ച മാത്രം 64 വിമാനസര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്ത്യക്കാര്‍ ഏറ്റവുമധികം ഉളള രാജ്യങ്ങളില്‍ ഒന്നായ യു.എ.ഇയില്‍ നിന്ന് മാത്രം 10 വിമാനങ്ങള്‍ നാട്ടിലേക്ക് പുറപ്പെടുമെന്നും മന്ത്രി പറഞ്ഞു.
യു.എ.ഇ (10), ഖത്തര്‍ (2), സൗദി അറേബ്യ(5), യുകെ(7), സിംഗപ്പൂര്‍(5), അമേരിക്ക(7), ഫിലിപ്പീന്‍സ്(5), ബംഗ്ലാദേശ്(7), ബെഹറിന്(2), മലേഷ്യ(7), കുവൈത്ത്(5), ഒമാന്‍(2) എന്നിങ്ങനെയാണ് നാട്ടിലേക്ക് പുറപ്പെടുന്ന സര്‍വീസുകള്‍ എന്ന് ഹര്‍ദീപ് സിങ് പുരി മാധ്യമങ്ങളോട് പറഞ്ഞു.
യാത്രയുടെ നിരക്കും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ലണ്ടനില്‍ നിന്ന് മുംബൈയില്‍ എത്തുന്നതിന് യാത്രാക്കൂലി ഇനത്തില്‍ 50000 രൂപയാണ് ഈടാക്കുന്നത്. ലണ്ടന്‍- അഹമ്മദാബാദ്, ലണ്ടന്‍- ബംഗളൂരു, ലണ്ടന്‍- ഡല്‍ഹി സര്‍വീസുകള്‍ക്കും സമാനമായ തുകയാണ് ഈടാക്കുക. ചിക്കാഗോ- ഡല്‍ഹി- ഹൈദരാബാദ് യാത്രയ്ക്ക് ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരുമെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ആദ്യഘട്ടത്തില്‍ എയര്‍ ഇന്ത്യ മാത്രം 3150 മലയാളികളെയാണ് നാട്ടില്‍ എത്തിക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന പ്രവാസികളുടെ ആവശ്യം കണക്കിലെടുത്ത് കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക