പുനലൂര്‍: സര്‍ക്കാരിന്റെ സാലറി കട്ട് ഇത്തിരി കടുപ്പമായപ്പോള്‍ ബാധ്യതകള്‍ ഏറെയുള്ള സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കൈയില്‍ കിട്ടിയ ശമ്പളം വെറും 61 രൂപ! ഏപ്രില്‍ മാസത്തെ ശമ്പളം കൈയില്‍ കിട്ടിയപ്പോഴാണ് പുനലൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ബിനീഷ് പാപ്പച്ചന് ഞെട്ടിയത്.
പതിവായുള്ള കട്ടിങ് ഒക്കെ കഴിഞ്ഞ് കഴിഞ്ഞ മാസം 10263 രൂപ കൈയില്‍ കിട്ടിയിരുന്നു. ഇത്തവണ 20 ശതമാനം സാലറി കട്ട് വന്നതോടെയാണ് അത് 61 രൂപയായത്. ബിനീഷിന്റെ ഗ്രോസ് സാലറി 50980 രൂപയാണ്. ഈ മാസം 20 ശതമാനം സാലറി കട്ട് വന്നതോടെ ഗ്രോസ് സാലറി 40784 രൂപയായി കുറഞ്ഞു.
അതില്‍ നിന്ന് 40723 രൂപ വിവിധ വായ്പകള്‍, എല്‍ഐസി വിഹിതം എന്നിവയ്ക്കായി പിടിച്ചു. ശേഷം കിട്ടിയതാണ് 61 രൂപ. ഇതു കൊണ്ട് ഈ കൊറോണക്കാലത്ത് എങ്ങനെ ജീവിക്കാന്‍ കഴിയുമെന്നാണ് ചോദ്യം. ഇത് ബിനീഷിന്റെ മാത്രം പ്രശ്നമല്ല.
നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ ഇതേ ബുദ്ധിമുട്ടു നേരിടുന്നു. ഭവന-വാഹന വായ്പകള്‍, എല്‍ഐസി അങ്ങനെ നിരവധി ബാധ്യതകള്‍ ശമ്പളം കൊണ്ട് മറികടക്കുന്നവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ഇവിടെ ഹൈക്കോര്‍ട്ട് സൊസൈറ്റിയിലേക്കുള്ള റിക്കവറി 20000 രൂപ ഇക്കുറി പിടിക്കാതിരുന്നെങ്കില്‍ ബിനീഷിന് കുടുംബം പുലര്‍ത്താമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക