കൊച്ചി: നിലവിലെ നടപടിക്രമം അനുസരിച്ച് വിദേശ രാജ്യത്തു നിന്നെത്തിയവർ 14 ദിവസത്തെ കേന്ദ്രീകൃത നിരീക്ഷണത്തിൽ കഴിയണമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. അതേസമയം ക്വാറന്റീൻ ദിവസങ്ങൾ കുറയ്ക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു.
ഇക്കാര്യത്തിൽ തൽക്കാലം ഇടപെടുന്നില്ലെന്നും കേന്ദ്രവും സംസ്ഥാനവും തന്നെ തീരുമാനിക്കട്ടെ എന്നും ഹൈക്കോടതി നിലപാടെടുത്തു. പ്രവാസികളെ കൊണ്ടുവരാൻ നടപടി ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാരാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ദിവസങ്ങളുടെ കാര്യത്തിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം പരിഹരിച്ചില്ലെങ്കിൽ പ്രവാസികളെ കൊണ്ടുവരുന്നത് തടസപ്പെട്ടേക്കുമെന്ന് കോടതിയെ ബോധിപ്പിച്ചത്.
ക്വാറന്റീനിൽ ആക്കും മുമ്പ് വിദേശത്തു നിന്നും ഇവിടെ നിന്നും കോവിഡ് പരിശോധനകൾ നടത്തുന്നതിനാൽ സർക്കാർ ക്വാറന്റീൻ 7 ദിവസം മതിയെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക