ആലപ്പുഴ: വിദേശത്ത് നിന്ന് മടങ്ങിയെത്തി ആലപ്പുഴ ജില്ലയില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് വായിക്കാനായി മന്ത്രി സുധാകരന്റെ കവിതകളും മന്ത്രി തോമസ് ഐസക്കിന്റെ ലേഖനങ്ങളും. ആലപ്പുഴ തണ്ണീര്‍മുക്കം ബണ്ടിന് സമീപം കെടിഡിസിയുടെ റിസോര്‍ട്ടിലാണ് വിദേശത്ത് നിന്ന് മടങ്ങി എത്തിയ 18 പേരെ താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കായി തണ്ണീര്‍മുക്കം പഞ്ചായത്ത് അന്‍പതോളം അവശ്യവസ്തുക്കള്‍ എത്തിച്ച് നല്‍കിയിരുന്നു.
ഇതിനൊപ്പം നല്‍കാനാണ് മന്ത്രിമാര്‍ തങ്ങളുടെ പുസ്തകങ്ങള്‍ കൊടുത്ത് അയച്ചത്. പഞ്ചായത്തിന്റെ ലൈബ്രറിയില്‍ നിന്നുളള പുസ്തകങ്ങളും ഇതിനൊപ്പം പ്രവാസികള്‍ക്ക് നല്കി.മെയ് ഏഴ്, എട്ട് തിയതികളിലായി നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളിലായി വന്നിറങ്ങിയവരില്‍ 31 ആലപ്പുഴ സ്വദേശികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഗര്‍ഭിണികളും കുട്ടികളും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് ഇളവുകളും ഉളളവരെയും വീടുകളില്‍ ക്വാറന്റൈനിലാക്കി.
തുടര്‍ന്ന് 18 പേരെയാണ് കെടിഡിസിയുടെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്നത്.വിദേശത്ത് നിന്നും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് മിഷന് തുടങ്ങിയതിന് ശേഷം കേരളത്തില്‍ നെടുമ്പാശേരിയിലും കരിപ്പൂരിലൂമായി ഇതുവരെ ഏഴ് വിമാനങ്ങളാണ് എത്തിയത്.
മേയ് ഒന്‍പത് ശനിയാഴ്ച കുവൈത്ത്, മസ്കത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് ഫ്ളൈറ്റുകളും മേയ് എട്ട് വെളളിയാഴ്ച റിയാദില്‍ നിന്നും ബഹ്റൈനില്‍ നിന്നും ഓരോ വിമാനങ്ങളും മേയ് ഏഴ് വ്യാഴാഴ്ച അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും ഓരോ വിമാനങ്ങളും കേരളത്തില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക