കൊച്ചി :മാലദ്വീപിൽ കുടുങ്ങിയ 91 മലയാളികളടക്കം 202 പ്രവാസികൾ കൂടി തിരിച്ചെത്തി. നാവികസേനയുടെ കപ്പൽ ‘മഗറി’ൽ ഇന്നലെ വൈകിട്ട് കൊച്ചി തീരത്തെത്തിയ ഇവരിൽ 23 പേർ സ്ത്രീകളാണ്. 18 ഗർഭിണികളും 3 കുട്ടികളുമുണ്ട്.
കേരളത്തിൽ നിന്നുള്ള ഗർഭിണികൾ, പ്രായം ചെന്നവർ, ചികിത്സ ആവശ്യമുള്ളവർ, കുട്ടികൾ എന്നിവരെയും ബന്ധുക്കളെയും സ്വന്തം വീടുകളിലേക്കു പോകാൻ അനുവദിച്ചു. മറ്റുള്ളവരെ അതതു ജില്ലകളിലെ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു മാറ്റി. 81 തമിഴ്നാട്ടുകാരെ ബസുകളിൽ അയച്ചു. ബാക്കിയുള്ള ഇതര സംസ്ഥാനക്കാരെ എറണാകുളം ജില്ലയിലെ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലാക്കി.
ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായി മാലദ്വീപിൽ നിന്നു കൊച്ചിയിലെത്തിയ രണ്ടാമത്തെ നാവികസേനാ കപ്പലാണു മഗർ. ഞായറാഴ്ച ഐഎൻഎസ് ജലാശ്വ 698 പ്രവാസികളുമായെത്തിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ യാത്രക്കാരെ സ്വീകരിച്ചു.
അതേസമയം, മാലദ്വീപിൽ നിന്നു കേരളം, ലക്ഷദ്വീപ് നിവാസികളായ 700 പേരെ നാവികസേനയുടെ കപ്പൽ ജലാശ്വ 15ന് ഒഴിപ്പിക്കുമെന്ന് മാലയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി ന്യൂഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കു വിമാനസർവീസ് ഏർപ്പെടുത്തുമെന്നും ഹൈക്കമ്മിഷൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക