ഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗവ്യാപനം അതിവേഗത്തിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3970 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 103 പേർ മരിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയിൽ ആകെ 82,933 പേർക്കു രോഗം പിടിപെട്ടപ്പോൾ ഇന്ത്യയിൽ സംസ്ഥാനങ്ങൾ സ്ഥിരീകരിച്ച കണക്കുപ്രകാരം രോഗികളുടെ എണ്ണം 85,546 കടന്നു.
ഏപ്രിൽ ഒന്നിനു ശേഷം ചൈനയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവു വന്നപ്പോൾ ഇന്ത്യയിൽ ഉയർന്നു. അതേസമയം, മരണനിരക്ക് കുറവാണെന്ന ആശ്വാസം ഇന്ത്യയ്ക്കുണ്ട്. ചൈനയിൽ ഇതുവരെ 4633 മരണം; ഇന്ത്യയിൽ 2752. ഏപ്രിൽ 27നു ശേഷം ചൈനയിൽ കോവിഡ് മരണമില്ല. എന്നാൽ, പ്രഭവകേന്ദ്രമായ വുഹാനിലടക്കം വീണ്ടും രോഗം പടർന്നു തുടങ്ങിയിട്ടുണ്ട്. പുതുതായി റിപ്പോർട്ട് ചെയ്ത കേസുകൾ 15 മാത്രം.
ഇന്ത്യയിൽ ഇപ്പോൾ ചികിത്സയിലുള്ള 53,035 പേരിൽ 30,153 പേര് രോഗമുക്തരായി. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 11ാം സ്ഥാനത്തും ചൈന 12ാം സ്ഥാനത്തുമാണ്. പത്താം സ്ഥാനത്തുള്ള ഇറാനിൽ രോഗികൾ 1.16 ലക്ഷമാണ്.
ഇന്ത്യയിൽ മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവടങ്ങളിൽ രോഗവ്യാപനം അതിവേഗമാണ്. മഹാരാഷ്ട്രയിൽ 1567 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 21,467 ആയി ഉയർന്നു. 49 പേരാണ് വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ മരിച്ചത്. സംസ്ഥാനത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇത്.
മുംബൈയില്‍ മാത്രം 17,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മേയ് അവസാനത്തോടെ ഇവിടെ രോഗബാധിതര്‍ 30,000ത്തിലെത്തുമെന്നാണു കണക്കുകൂട്ടൽ. വാങ്കഡെ സ്റ്റേഡിയം ക്വാറന്റീന് കേന്ദ്രമാക്കുന്നതിനു മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അനുകൂല മറുപടി നൽകിയതോടെ നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
ഏകദേശം 400ൽ അധികം പേരെ ഇവിടെ പാർപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. തമിഴ്നാട്ടിലും കൊറോണ വൈറസ് വ്യാപനം അതിവേഗമായി. 24 മണിക്കൂറിനിടെ 434 പേർക്ക് രോഗം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക