ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സിനു വേണ്ടി കളിക്കുന്നതിനിടെ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ ഒരു കളിയില്‍ താന്‍ പുറത്താക്കിയപ്പോൾ പിന്നീടൊരിക്കലും സിഎസ്കെയ്ക്കെതിരേ തന്നെ കളിപ്പിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മലയാളി പേസര്‍ ശ്രീശാന്ത് രംഗത്ത്. ഹെലോ ആപ്പില്‍ കഴിഞ്ഞ ദിവസം ലൈവില്‍ വന്നപ്പോഴാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.
നേരത്തെ തന്റെ ആത്മകഥയിൽ രാജസ്ഥാന്റെ അന്നത്തെ കോച്ച് പാഡ് അപ്റ്റൺ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. 2013ലെ ഐപിഎല്ലിനിടെ രാജസ്ഥാന്റെ ഡ്രസിങ് റൂമില്‍ വച്ച് ശ്രീശാന്ത് തനിക്കും ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനുമെതിരേ മോശമായി സംസാരിച്ചിരുന്നതായി പാഡി അപ്റ്റൺ തന്റെ ആത്മകഥയിൽ വിവരിച്ചിരുന്നു. സിഎസ്കെയ്ക്കെതിരായ കളിയില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോഴായിരുന്നു ശ്രീശാന്ത് തട്ടിക്കയറിയതെന്നും ഇതിനു പിന്നാലെ താരത്തിനോടു വീട്ടിലേക്കു തിരികെ പോവാന്‍ ആവശ്യപ്പെട്ടിരുന്നതായും ആണ് ആത്മകഥയിൽ പറയുന്നത്. ഈ സംഭവം നടന്നതിന്റെ പിറ്റേ ദിവസമാണ് വാതുവയ്പ് സംഭവവുമായി ബന്ധപ്പെട്ട് ശ്രീശാന്ത് അറസ്റ്റിലായത്.
രാഹുൽ ദ്രാവിഡിനെപ്പോലെ ഒരാളോട് ബഹുമാനമില്ലാതെ താന്‍ പെരുമാറില്ല. മികച്ച ക്യാപ്റ്റനാണ് അദ്ദേഹം. സിഎസ്കെയ്ക്കെതിരായ കളിയില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ ദേഷ്യം വന്നിരുന്നുവെന്നത് സത്യമാണ്. അതിന്റെ കാരണം മാത്രമേ താന്‍ അന്നു ചോദിച്ചിരുന്നുള്ളൂ. ശ്രീശാന്ത് പറയുന്നു.
അന്നു എന്തു കൊണ്ടാണ് സിഎസ്കെതിരേ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്ന് അറിയില്ല. ഡര്‍ബനില്‍ നടന്ന ഐപിഎല്‍ മല്‍സരത്തില്‍ സിഎസ്കെയ്ക്കെതിരേ താന്‍ കളിച്ചിരുന്നു. അന്നു എംഎസ് ധോണിയുടെ വിക്കറ്റെടുക്കുകയും ചെയ്തു. പിന്നീടൊരിക്കലും സിഎസ്കെയ്ക്കെതിരായ മല്‍സരത്തില്‍ രാജസ്ഥാന് തന്നെ കളിപ്പിച്ചിട്ടില്ല എന്നതാണ് സത്യം.
ധോണിയോടോ, സിഎസ്കെയോടോ വെറുപ്പില്ല. അവരുടെ മഞ്ഞ ജഴ്സി മാത്രമാണ് ഇഷ്ടമില്ലാത്തത്. ഈ നിറം ഓസ്ട്രേലിയന്‍ ടീമിനെ ഓര്‍മിപ്പിക്കുന്നത് കൊണ്ടു മാത്രമാണ് സിഎസ്കെയെ തനിക്കു ഇഷ്ടമില്ലാത്തത്. ശ്രീശാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക