ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണിക്കാവ് സ്വദേശിയായ ആർ കൃഷ്ണ പിളളയാണ് ദുബായിൽ മരിച്ചത്. ഇതോടെ കൊവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 79 ആയി ഉയർന്നു. ഇതിൽ യുഎഇയിലാണ് മലയാളികൾ കൂടുതലായി മരിച്ചത്. ആറ് ഗൾഫ് രാജ്യങ്ങളിലായി കൊവിഡ് മരണം 671 കടന്നു. സൗദി അറേബ്യയിലാണ് കൂടുതൽ മരണം. ഇന്നലെ പത്തുപേർ കൂടി മരിച്ചതോടെ 302 ആയി സൗദിയിലെ കൊവിഡ് മരണം. യുഎഇയിൽ ഇതുവരെ 214 പേരാണ് മരിച്ചത്.
വന്ദേഭാരത് ദൗത്യത്തിൻറെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങൾ കൂടി എത്തും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് അഞ്ച് നാൽപ്പതിന് നെടുമ്പാശ്ശേരിയിലെത്തും. മസ്ക്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കുളള രണ്ടാമത്തെ വിമാനം വൈകിട്ട് ആറ് മുപ്പത്തഞ്ചിനാണ് എത്തുന്നത്.
അബുദബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാത്രി എട്ട് നാൽപ്പതിനും ദുബായിൽ നിന്ന് കണ്ണൂരിലേക്കുള്ളത് രാത്രി എട്ട് അൻപത്തഞ്ചിനുമെത്തും. നാല് വിമാനങ്ങളിലുമായി 708 യാത്രക്കാരാണ് വരുന്നത്. ദുബായിലും അബുദബിയിലും തെർമൽ സ്കാനിങ്ങും റാപ്പിഡ് ടെസ്റ്റും നടത്തിയശേഷമാണ് യാത്രാനുമതി നൽകുക. മസ്ക്കറ്റിൽ തെർമൽ സ്കാനിങ് മാത്രമാണ് ഏർപ്പെടുത്തിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായത്. 2,840 പേര്‍ക്കാണ് ഒരു ദിവസത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 52,016 ആയി. ഖത്തറില്‍ ഇതുവരെ 15 പേരാണ് മരിച്ചത്. ഇന്നലെ ഒരു മരണവും 1,547 പേര് രോഗികളാണെന്നും കണ്ടെത്തി. ആകെ രോഗികള്‍ 30,972 ആയി ഉയര്‍ന്നു.
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നാലുപേര്‍ മാത്രമാണ് മരിച്ചത്. ആകെ മരണം 214. രോഗികളുടെ എണ്ണം 22,627. കുവൈത്തില്‍ 11 പേര് കൂടി ഇന്നലെ മരിച്ചതോടെ മരണസംഖ്യം 107 ആയി. 13,802 പേര്‍ക്കാണ് ഇവിടെ ഇതുവരെ രോഗമുണ്ടെന്ന് കണ്ടെത്തിയത്. ബഹ്റൈനില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗികളുടെ എണ്ണം 6,747. ആകെ മരണം 12. ഒമാനില്‍ ഒരാള്‍ കൂടി മരിച്ചതോടെ 21 ആയി ആകെ മരണം. രോഗികളുടെ എണ്ണം 5,029.
പ്രതികരിക്കാൻ ഇവിടെ എഴുതുക