പത്തനംതിട്ട :വൻനാശവും മരണവും വിതച്ച 63 ചുഴലിക്കാറ്റുകൾ. ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ചുഴലിയുടെ രൂപത്തിൽ ആ പട്ടികയിലെ അവസാന പേരുകാരനും എത്തി – ഉംപുൻ. ഇതോടെ 64 പേരുകളടങ്ങുന്ന കാറ്റുകളുടെ ആദ്യ പട്ടിക കെട്ടടങ്ങുകയാണ്. പകരം 169 കാറ്റുകളുടെ പുതിയ പട്ടിക നിലവിൽ വരും.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്കു പേരിടാൻ 2004 ൽ ആണ് ഇന്ത്യയും 8 അയൽ രാജ്യങ്ങളും ചേർന്ന് തീരുമാനിച്ചത്. ബംഗ്ലദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക, തായ്ലൻഡ് എന്നിങ്ങനെ അക്ഷരമാലാ ക്രമത്തിൽ 8 രാജ്യങ്ങൾ ചേർന്ന് പേരുകൾ നിർദേശിച്ചു.
ഈ പട്ടികയാണു ചരിത്രത്തിലേക്കു വീശിയകലുന്നത്. പുതിയ പട്ടികയിൽ 5 രാജ്യങ്ങൾ കൂടി അംഗങ്ങളായി– ഇറാൻ, ഖത്തർ, സൗദി, യുഎഇ, യെമൻ. അഗ്നി, ആകാശ്, ബിജിലി, ജൽ, ലെഹർ, മേഘ്, സാഗർ, വായു തുടങ്ങിയവയായിരുന്നു പഴയ പട്ടികയിലെ ഇന്ത്യയുടെ പേരുകൾ. ഇതിൽ കേരളത്തിന് ഏറ്റവും പരിചിതമായ ഓഖി ചുഴലിക്ക് ആ പേരു നിർദേശിച്ചത് ബംഗ്ലദേശാണ്. കണ്ണെന്ന് അർഥം.
പുതിയ പട്ടികയിൽ ഇന്ത്യയുടെ പേരുകൾ ഇവയാണ്– ഗതി, തേജ്, മുരശു, ആഗ്, വ്യോം, ജോർ, പ്രോബാഹോ, നീർ, പ്രപഞ്ചൻ, ഗുർണി, ആംബുദ്, ജലധി, വേഗ. ഉംപുനു ശേഷം പുതിയ പട്ടികയിൽനിന്ന് ഇനി ആദ്യമെടുക്കുന്ന പേര് ബംഗ്ലദേശിന്റെ പബൻ ആയിരിക്കും. തുടർന്ന് ഇന്ത്യയുടെ ഗതി എന്ന പേരും. പിന്നീടങ്ങോട്ട് 167 കാറ്റുകളുടെ നീണ്ട പട്ടികയാണ് കാത്തിരിക്കുന്നത്.
നർഗീസ് (2008, 1.38 ലക്ഷം മരണം), ലൈല (2010), നീലം (2012), പൈലിൻ (2013), നിലോഫർ (2014), വാർധ (2016), സാഗർ (2018), തിത്ലി, ബുൾബുൾ (2019) തുടങ്ങി ഉപഭൂഖണ്ഡത്തെ ഉലച്ചു കടന്നുപോയ മറ്റു കാറ്റുകൾ ഇനി ഓർമയിലെ നടുക്കം. നർഗീസ് ഒഴികെ മറ്റു കാറ്റുകളിലെ മരണം രണ്ടക്ക സംഖ്യയിൽ ഒതുങ്ങി. നന്ദി പറയേണ്ടത് മികച്ച കാലാവസ്ഥാ മുന്നറിയിപ്പു സംവിധാനങ്ങളോട്. 2014 ലെ ഹുദ്ഹുദ് ചുഴലി സൃഷ്ടിച്ച ആഘാതത്തിൽനിന്ന് ഇപ്പോഴും തലയുയർത്താൻ കഴിഞ്ഞിട്ടില്ല വിശാഖപട്ടണം പോലെയുള്ള തീരനഗരങ്ങൾക്ക്.
വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാ വകുപ്പുകൾ തയ്യാറാക്കി ലോക കാലാവസ്ഥാ കേന്ദ്രം അംഗീകരിച്ചു തയാറാക്കിയ പട്ടികയിൽ നിന്നാണ് ഓരോ കാറ്റിനും പേരിടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ സൈക്ലോൺ എന്നും പസഫിക്കിൽ ടൈഫൂൺ എന്നും അറ്റ്ലാന്റിക്കിൽ ഹരിക്കേൻ എന്നും അറിയപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് ആദ്യം പേരിടാൻ തുടങ്ങിയത് നാവികരാണ്. ഇപ്പോൾ ലോകമാകെയുള്ള സമുദ്രമേഖലകളിൽ ചുഴലികൾക്കു പേരിടാറുണ്ട്. ആൻഡ്രൂ, കത്രീന തുടങ്ങി അറ്റ്ലാന്റിക്- യുഎസ് തീരത്തെ വിറപ്പിച്ച പേരുകൾ ഉദാഹരണം.
പെട്ടെന്നു പറയാനും ഓർത്തിരിക്കാനും കഴിയുന്ന ആകർഷകമായ ചെറിയ പേരുകളാണ് തിരഞ്ഞെടുക്കുന്നതെന്ന് ഈ വർഷം പുതിയ പട്ടിക തയാറാക്കുന്നതിനു നേതൃത്വം നൽകിയ ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു. നഷ്ടപരിഹാരം, ഇൻഷുറൻസ് എന്നിവയ്ക്കു മാത്രമല്ല, പത്രമാധ്യമങ്ങളിൽ ഉപയോഗിക്കാൻ പറ്റിയതും ആരെയും മുറിപ്പെടുത്താത്തതുമായ വാക്കുകളാണ് തിരഞ്ഞെടുക്കുക. ഒരിക്കൽ ഉപയോഗിച്ച പേര് ആവർത്തിക്കില്ലെന്ന് ഐഎംഡി സൈക്ലോൺ മുന്നറിയിപ്പ് കേന്ദ്രം ശാസ്ത്രജ്ഞ എസ്. സുനിതാ ദേവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക