ഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ മാത്രം 3,156 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 131 പേര് മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികള്‍ 100,340 ആയി. മരണം 3,156. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ മെയ് 31 വരെ നീട്ടിയിട്ടുണ്ട്. മൂന്നാംഘട്ട ലോക്ഡൗണ്‍ ഇന്നലെയാണ് അവസാനിച്ചത്. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് വീണ്ടും രോഗികളുടെ എണ്ണം ഉയര്‍ത്തുമെന്ന ആശങ്കയും ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്.
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,033 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 51 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ മരണം 1,249 ആയി ഉയര്‍ന്നു. രോഗികള്‍ 35,058. മുംബൈയാണ് മഹാരാഷ്ട്രയിലെ കൊവിഡ് ഹോട്ട് സ്പോട്ട്. 21,152 പേര്‍ക്കാണ് മുംബൈയില്‍ മാത്രം കൊവിഡ് കണ്ടെത്തിയത്. 757 പേര്‍ക്ക് ഇവിടെ ജീവന് നഷ്ടമായി.
ഗുജറാത്തില്‍ 11,746 പേര്‍ക്കും തമിഴ്നാട്ടില്‍ 11,760 പേര്‍ക്കും രാജസ്ഥാനില്‍ 5,507 പേര്‍ക്കും മധ്യപ്രദേശില്‍ 4,977 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്നലെ 29 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 630 ആയി. നിലവില്‍ 130 പേര് മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇതോടെ പതിനൊന്നാമതാണ്. ലോകത്താകെ 48.86 ലക്ഷം കൊവിഡ് രോഗികളാണുളളത്. ഇന്നലെ മാത്രം 87,720 പേര്‍ക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
അമേരിക്ക കഴിഞ്ഞാല്‍ റഷ്യ, സ്പെയിന്, ബ്രസീല്‍, യുകെ, ഇറ്റലി എന്നിങ്ങനെ അഞ്ച് രാജ്യങ്ങളില്‍ രണ്ട് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയില്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, തുര്‍ക്കി, ഇറാന്, ഇന്ത്യ എന്നി രാജ്യങ്ങളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക