ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് ഇന്ന് കരയിലേക്ക് നീങ്ങും. വൈകുന്നേരം നാലിനും ആറിനും ഇടയിൽ ബംഗാളിലെ സുന്ദർബാനിനു സമീപമുള്ള ദിഘ, ഹാത്തിയയിൽ കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാറ്റിന് 155 – 168 കിലോമീറ്റർ വേഗതയുണ്ടാകും. നിലവിൽ പാരദ്വീപിൽനിന്ന് 110 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. സൂപ്പർ സൈക്ലോണിൽ നിന്നും അതിശക്ത ചുഴലിക്കാറ്റായി ഉംപുൻ ദുർബലപ്പെട്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര്, വടക്ക് – തെക്ക് 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത ജില്ലകളിലും ഒഡീഷയിലെ വടക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്.
ശക്തമായ മഴ തുടരുന്ന ഒഡീഷയിലും ബംഗാളിലും കനത്ത കാറ്റും വീശുന്നുണ്ട്.ചുഴലിക്കാറ്റിനെ തുടർന്ന് നാല് ലക്ഷത്തിലധികം പേരെയാണ് തീരദേശമേഖലകളിൽ നിന്നും ഇരു സംസ്ഥാനങ്ങളും ഒഴിപ്പിച്ചത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം കണക്കിലെടുത്തുകൊണ്ടാണ് ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാൻ നാവിക സേനയുടെ കപ്പലുകളും ഒരുക്കിയിട്ടുണ്ട്.
കൊൽക്കത്ത വിമാനത്താവളത്തിലെ എല്ലാ സർവീസുകളും മറ്റു പ്രവർത്തനങ്ങളും നാളെ രാവിലെ അഞ്ച് മണി വരെ നിർത്തിവെച്ചു.ഇന്ന് സർവീസ് നടത്താനിരുന്ന ഹൗറ – ന്യൂഡൽഹി, നാളെ ഷെഡ്യൂൾ ചെയ്തിരുന്ന ന്യൂഡൽഹി – ഹൗറ എസി സ്പെഷൽ എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
കേരളത്തിൽ ചില ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അസം, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക