ലോകമൊട്ടാകെ ലോക്ക്ഡൗണിലായ പശ്ചാത്തലത്തില്‍ ഔദ്യോഗിക മീറ്റിംഗുകള്‍ക്ക് മുതല്‍ ഉറ്റവരുമായി ബന്ധപ്പെടുന്നതിന് വരെ വീഡിയോ കോളിംഗ് സംവിധാനങ്ങളെ ആശ്രയിക്കുകയാണ് ജനം. ഇപ്പോഴിതാ വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്ഫോമിലേക്ക് ഇന്ത്യന്‍ ടെലികോം ഭീമന്മാരായ ജിയോയും കാലെടുത്ത് വെക്കുന്നു. വീഡിയോ കോണ്‍ഫറന്‍സിങ് സേവനം ലഭ്യമാക്കുന്ന ‘ജിയോമീറ്റ്’ വ്യഴാഴ്ച നടന്ന ചടങ്ങില്‍ റിലയന്‍സ് ഇന്റസ്ട്രീസ് അവതരിപ്പിച്ചു.
ലോക്ഡൗണ്‍ കാലത്തെ ആളുകളുടെ വിരസത മാറ്റുകയും ജോലി സുഗമമാക്കുകയും ചെയ്ത ഗൂഗ്ള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സൂം, സ്കൈപ്പ് എന്നീ ആപ്ലിക്കേഷനുകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താനാണ് ജിയോ മീറ്റ് ലക്ഷ്യമിടുന്നത്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഉപകരണങ്ങളിലും വിന്‍ഡോസ്, മാക് ഒഎസ് കംപ്യൂട്ടറുകളിലും ജിയോമീറ്റ് ലഭ്യമാകും. ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്സ് എന്നീ വെബ്ബ്രൗസറുകള്‍ വഴിയും ജിയോമീറ്റ് ഉപയോഗിക്കാനാകും. ഹൈഡെഫനിഷന്‍ (എച്ച്ഡി) വീഡിയോ അനുഭവം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇ- മെയില്‍ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും ‘ഗസ്റ്റ്’ ആയും വീഡിയോ കോണ്‍ഫറന്‍സിങ് നടത്താം. ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റ് യുഗത്തിന് വിത്തുപാകിയ ജിയോക്ക് നിലവില്‍ രാജ്യത്ത് 38 കോടിയിലേറെ ഉപയോക്താക്കളുണ്ട്. 2019-20 വര്‍ഷത്തിലെ നാലാംപാദത്തില്‍ മാത്രം 2.4 കോടി ഉപയോക്താക്കളെ സമ്പാദിക്കാന്‍ ജിയോക്കായിട്ടുണ്ട്. ഇക്കാലയളവില്‍ 43 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ജിയോ 6201 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി. അടുത്തിടെ സമൂഹമാധ്യമ ഭീമന്മാരായ ഫേസ്ബുക്ക് ജിയോയുടെ 9.99 ശതമാനം ഓഹരി വാങ്ങിയിരുന്നു. 43574 കോടി രൂപയുടെ നിക്ഷേപമാണ് ഫേസ്ബുക്ക് ജിയോയില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക