കർശന നിയന്ത്രണങ്ങൾക്കിടയിൽ മുഴുവൻ ഗൾഫ് രാജ്യങ്ങളും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഗൾഫിൽ എവിടെയും പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരമുണ്ടാവില്ല. വീടുകളിൽ ആഘോഷത്തിനായി ഒത്തുചേരുന്നതിനും നിയന്ത്രണമുണ്ട്.
ഒരു ദിവസം വൈകി റമദാൻ ആരംഭിച്ച ഒമാൻ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളും ഇന്ന് ഈദുൽ ഫിത്വറിനെ വരവേൽക്കുകയാണ്. കോവിഡ് മുൻകരുതലിന്റെ ഭാഗമായി പെരുന്നാളിന്റെ പതിവ് കാഴ്ചകളൊന്നും ഇല്ലാത്ത ഈദാണ് ഇന്ന്. പള്ളികളിൽ തക്ബീറിന്റെ സംപ്രേഷണം മാത്രമേ ഉണ്ടാകൂ. നമസ്കാരമുണ്ടാവില്ല. ഈദ്ഗാഹുകളും വിശ്വാസികളില്ലാതെ ഒഴിഞ്ഞുകിടക്കും. താമസയിടങ്ങളിൽ പെരുന്നാൾ നമസ്കരിക്കാനാണ് മതകാര്യ വകുപ്പുകൾ ഫത്വ നൽകിയിരിക്കുന്നത്. അങ്ങനെ പെരുന്നാളിന്റെ പൊലിമകളൊന്നും തന്നെ ഇത്തവണയില്ല.
ആശംസ കൈറുന്നതും പെരുന്നാൾ സമ്മാനങ്ങൾ കൈമാറുന്നതും ഓൺലൈനാക്കണം എന്നാണ് നിർദേശം. കുട്ടികളും പ്രായമായവരും മറ്റുള്ളവരുമായി ഇടപഴകുന്നത് പൂർണമായും ഒഴിവാക്കണം. വീടുകളിലും പുറത്തും ആളുകൾ ഒത്തുകൂടി ആഘോഷം സംഘിടിപ്പിച്ചാൽ കനത്ത പിഴ നൽകേണ്ടിവരും. ഫിത്വർ സകാത്ത് കൈമാറിയും ഭക്ഷണമെത്തിച്ചും പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ വിവിധ സാമൂഹിക സംഘടനകൾ ഗൾഫിലും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക