മുംബൈ: നിസർഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീവ്ര ചുഴലിക്കാറ്റായി മാറിയ നിസർഗ മഹാരാഷ്ട്രയിലെ അലിബാഗിൽ ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം നാല് മണിക്കുമിടയിൽ ആഞ്ഞടിച്ചേക്കും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശിയേക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതേ തുടർന്ന് മുംബൈ, താനെ, പൽഘർ, റായ്ഗഡ്, ധൂലെ, നന്ദൂർബാർ, നാസിക് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ അലിബാഗിൽ നിന്നും 130 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.
അതീവ ജാഗ്രത നിർദേശം നൽകിയിട്ടുള്ള മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ നിന്ന് ആയിരകണക്കിന് പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇതിൽ ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ നിന്ന് മാത്രം 35,000 ത്തോളം ആളുകളെയാണ് മാറ്റിപാർപ്പിച്ചത്. മഹാരാഷ്ട്രയിലെ പൽഘറിൽ 21,000 ത്തിലധികം പേരെ ഒഴിപ്പിച്ചെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപൊക്കമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഒന്നര കിലോമീറ്റർ വരെ കടൽ കയറിയേക്കാമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം മുംബൈയിൽ 33 മില്ലിമീറ്റർ മഴ പെയ്തിരുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈ നഗരത്തിൽ വിമാനങ്ങളും ചില ട്രെയിനുകളും റദ്ദാക്കി. ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർ ഹവേലി എന്നീ തീരങ്ങളിലും ജാഗ്രത നിർദേശമുണ്ട്.
ചുഴലിക്കാറ്റിനെ മുൻനിർത്തി ദുരന്ത നിവാരണ അതോറിറ്റി കേരളത്തിൽ ജാഗ്രത നിർദേശം നൽകി. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ആഴ്ച്ചയ്ക്കിടയിൽ രാജ്യത്ത് വീശുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിൽ ബംഗാളിൽ ആഞ്ഞടിച്ച ഉംപുന്‍ ചുഴലിക്കാറ്റിൽ 98 പേർ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക