ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിലുള്ള വിര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ ഏഴു കരാറുകള്‍ ഒപ്പിട്ടു. ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറില്‍ ഉള്‍പ്പെടെയാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്.
ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ വര്ധിച്ചിരിക്കെയാണ് നിര്‍ണായക സൈനിക ഉടമ്ബടിയില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. യുദ്ധക്കപ്പലുകള്‍ക്കും യുദ്ധ വിമാനങ്ങള്‍ക്കും സേനാ താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും ഇതുവഴി സാധിക്കും. യുഎസുമായും വര്‍ഷങ്ങള്‍ക്ക് മുമ്ബ് സമാനമായ കരാറില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിര്‍ച്വല്‍ ഉച്ചകോടിയില്‍ ഇതാദ്യമായാണ് പങ്കെടുക്കുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പുതിയ മാതൃകയെന്നാണ് ചര്‍ച്ചയെ മോദി വിശേഷിപ്പിച്ചത്. മികച്ച ചര്‍ച്ചയാണ് നടന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ സാധ്യകളേപ്പറ്റിയും തങ്ങള്‍ സംസാരിച്ചെന്നും മോദി പിന്നീട് പറഞ്ഞു.
കോവിഡ് പ്രതിസന്ധിയെ അവസരമായാണ് സര്‍ക്കാര്‍ കാണുന്നത്. സര്‍വ മേഖലയിലും പരിഷ്കരണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. താഴെത്തട്ടില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ ഉടന്‍ പ്രകടമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യയിലെത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് ചര്‍ച്ച വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇരു നേതാക്കളും നാല് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക