ഡൽഹി എല്‍.എന്‍.ജെ.പി ആശുപത്രിയ്ക്ക് പുറത്താണ് തങ്ങള്‍ ഉള്ളതെന്നും കൊവിഡ് ബാധിതനായ പിതാവിന് ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുവതിയുടെ ആദ്യ ട്വീറ്റ്
മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ആശുപത്രി അധികൃതരില്‍ നിന്നും സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും എങ്ങനെയെങ്കിലും തന്റെ അച്ഛനെ രക്ഷിക്കണമെന്നുമായിരുന്നു യുവതി ട്വീറ്റില്‍ പറഞ്ഞത്. തന്റെ പിതാവിന്റെ മരണവാര്‍ത്തയായിരുന്നു ഒരു മണിക്കൂറിന് ശേഷം യുവതി ട്വീറ്റ് ചെയ്തത്.
രാവിലെ 8.05 ന് അമര്‍പ്രീത് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമുള്ള യുവതിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു’ എന്റെ അച്ഛന് കടുത്ത പനിയുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്. ദല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിക്ക് മുന്നിലാണ് ഞങ്ങള്‍ ഇപ്പോള്‍ ഉള്ളത്. എന്നാല്‍ അദ്ദേഹത്തെ ചികിത്സിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. എന്റെ അച്ഛന് കൊറോണ ബാധിതനാണ്. കടുത്തപനിയും ശ്വാസതടസവും ഉണ്ട്. ഡോക്ടര്‍മാരുടെ സഹായം ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് രക്ഷപ്പെടാനാവില്ല. ദയവുചെയ്ത് സഹായിക്കണം’.
ഒരു മണിക്കൂര്‍ പിന്നിട്ട ശേഷം ഇതേ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്ന മറ്റൊരു ട്വീറ്റ് ‘ അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, സര്‍ക്കാര്‍ ഞങ്ങളെ തോല്‍പ്പിച്ചിരിക്കുന്നു’ എന്നായിരുന്നു.
ഈ ട്വീറ്റിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ സര്‍ക്കാരിനും ആശുപത്രി അധികൃതര്‍ക്കുമെതിരെ കടുത്തവിമര്‍ശനം ഉയര്‍ന്നത്. കൃത്യമായ സമയത്ത് ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ഇത് പരാജയമാണെന്നുമായിരുന്നു ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക