അഹമ്മദാബാദ് : ഗുജറാത്തില്‍ രാജിവച്ച എംഎല്‍എമാരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. വോട്ടര്‍മാരെ വഞ്ചിച്ച എംഎല്‍എമാരെ ചെരുപ്പൂരി അടിക്കണമെന്നായിരുന്നു പട്ടേലിന്റെ പ്രതികരണം.
ലോക്സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ അത് നേടാന്‍ അവര്‍ പാടുപെടുകയാണ്. അതിനാല്‍, ഒരോ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്പോഴും അവരുടെ എണ്ണം കൂട്ടാന്‍ അവര്‍ പലതും ചെയ്യുന്നു. തരംപോലെ രൂപം മാറുന്ന എംഎല്‍എമാര്‍ക്ക് മുന്‍പ് ചെയ്തതുപോലെ ഉപതെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കണം. വോട്ടര്‍മാരെ വഞ്ചിച്ചതിന് ആളുകള്‍ അവരെ ചെരുപ്പൂരി അടിക്കണം- ഹാര്‍ദിക് പറഞ്ഞു.
കാലുവാരുന്നവര്‍ക്ക് ശിക്ഷാനടപടികള്‍ നല്കി ജനാധിപത്യത്തില്‍ വിശ്വാസം പുനസ്ഥാപിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവാദിത്തമുണ്ടെന്നും വോട്ടര്‍മാരുടെ വിശ്വാസം തകര്‍ക്കുകയും പാര്‍ട്ടികള്‍ മാറുകയും ചെയ്യുന്ന അത്തരം എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസ് തങ്ങളുടെ 65 എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി. ജൂണ്‍ 19-ന് നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക