തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാൽസംഗം പ്രതികളിൽ ഒരാൾ മാത്രമാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത്. മറ്റുള്ളവരെ ഭര്‍ത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്നു പ്രതികൾ സമ്മതിച്ചു. സുഹൃത്തും ഭർത്താവും ചേർന്നാണു യുവതിക്ക് മദ്യം നൽകിയത്. യുവതിയെ മറ്റുള്ളവർ തട്ടിക്കൊണ്ടുപോയിട്ടും ഭർത്താവും സുഹൃത്തും വീട്ടിൽ തുടർന്നതായും വിവരമുണ്ട്.
കേസിലെ ഏഴു പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്. ഒളിവിൽ പോയ ചാന്നാങ്കര സ്വദേശി നൗഫലിനെ പൊലീസ് ഞായറാഴ്ച പിടികൂടി. ഭർത്താവ്, ചാന്നാങ്കര ആറ്റരികത്ത് വീട്ടിൽ മൻസൂർ (30), അക്ബർഷാ (25), അർഷാദ് (26), മനോജ് (26) വെട്ടുതുറ സ്വദേശി രാജൻ(65) എന്നിവര്‍ കഴിഞ്ഞ ദിവസം തന്നെ പൊലീസ് വലയിലായിരുന്നു.
4 വയസ്സുള്ള കുട്ടിയെ മർദിച്ചതിന് പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ പ്രതികൾ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. ശരീരത്തിൽ സിഗരറ്റ് വച്ചു പൊള്ളിച്ചതിന്റെ ഉൾപ്പെടെ കാര്യമായ പരുക്കുണ്ട്.
അമ്മയെയും തന്നെയും ബലമായി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതു മുതൽ ഉപദ്രവിച്ച കാര്യം വരെ പറഞ്ഞ് നാലുവയസ്സുകാരൻ നൽകിയ മൊഴിയാണ് കേസിൽ പ്രതികൾക്കെതിരായ ബലമായ കുരുക്കെന്നു പൊലീസ് പറഞ്ഞു.
‘‘അമ്മയെ ഉപദ്രവിക്കുന്നതു തടഞ്ഞപ്പോൾ തന്റെ നെഞ്ചത്ത് പിടിച്ച് തള്ളി. നിലത്തു കിടന്നു കരഞ്ഞു ബഹളം വച്ചപ്പോൾ മുഖത്ത് അടിച്ചു’’. പിഞ്ചുബാലൻ പൊലീസിനോടു പറഞ്ഞു. കേസിൽ മകനെ മുഖ്യ സാക്ഷിയാക്കാനുള്ള നിയമോപദേശം പൊലീസ് തേടി. തെളിവുകളിൽ ഏറെ നിർണായകമാണ് അതിക്രമത്തിനു ദൃക്സാക്ഷിയായ മകന്റെ മൊഴി.
യുവതിയുടെ ശരീരത്തിൽ പല്ലും നഖവും ഉപയോഗിച്ചുള്ള മുറിവുകളും മർദനമേറ്റ പാടുകളുമുണ്ടെന്ന വൈദ്യപരിശോധനാ ഫലവും പീഡനം ശരിവയ്ക്കുന്നതാണെന്നു പൊലീസ് വിലയിരുത്തുന്നു. ഭർത്താവു പണം വാങ്ങി ഭാര്യയെ സുഹൃത്തുക്കൾക്കു നൽകിയതാണോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ മൊഴിയിൽ ഇക്കാര്യത്തിൽ നിർണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക