സംസ്ഥാനത്ത് വീണ്ടും ദുരഭിമാന കൊലപാതകത്തിനുളള ശ്രമം. മൂവാറ്റുപുഴയിൽ സഹോദരിയെ പ്രണയിച്ച യുവാവിനെ ആങ്ങള പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടി. മൂവാറ്റുപുഴ പണ്ടരിമല തടിലക്കുടിപ്പാറയിൽ അഖിൽ ശിവന്റെ (19) ഇടത് കൈപ്പത്തിക്ക് മുകളിലാണ് വെട്ടേറ്റത്. അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസിൽ എൽദോസ് ആണ് ആക്രമിച്ചതെന്നു പൊലീസ് പറയുന്നു.
എറണാകുളത്തു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓട്ടമൊബീൽ എൻജിനീയറിങ് വിദ്യാർഥിയായ അഖിലിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. അഖിലിന്റെ അമ്മാവന്റെ മകൻ അരുൺ ബാബുവിനും പരിക്കുണ്ട്. മൂവാറ്റുപുഴ കറുകടത്ത് താമസിക്കുന്ന യുവതിയുടെ സഹോദരനായ ബേസിൽ എൽദോസിനെ പൊലീസ് തിരയുകയാണ്. ദുരഭിമാന കൊലപാതകത്തിനുളള ശ്രമമാണ് നടന്നതെന്നാണ് പൊലീസ് പറഞ്ഞു.
മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്ക് മുന്നിൽ ഞായറാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. സെമിത്തേരിക്കു സമീപത്തെ കടയിൽ മാസ്ക് വാങ്ങാനായി അരുണിനൊപ്പം ബൈക്കിലെത്തിയ അഖിലിനെ മറ്റൊരു ബൈക്കിലെത്തിയ യുവതിയുടെ സഹോദരൻ വിളിച്ചിറക്കി. മുൻ പരിചയമുള്ളതിനാൽ അടുത്തേക്ക് ചെന്നപ്പോൾ വടിവാളുകൊണ്ട് അഖിലിനെ ഇയാൾ വെട്ടുകയായിരുന്നു. ഇടത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ചെറുവിരലിന്റെ ഒരു വശം പൂളിപ്പോയിട്ടുമുണ്ട്. കഴുത്തിനുള്ള വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ അഖിൽ ധരിച്ചിരുന്ന ഹെൽമെറ്റിൽ തട്ടി.
പുരികത്തിനും നെറ്റിക്കും ഇടയിലും മുറിവേറ്റു. അഖിലിനെ കാത്ത് ബൈക്കിൽ ഇരിക്കുകയായിരുന്ന അരുൺ ഇതു കണ്ട് ഓടിയെത്തി കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് തടയുകയും ചെയ്തു. ഇതിനിടെയാണ് അരുണിനും മുറിവേറ്റത്. ആക്രമണത്തിനു ശേഷം പ്രതി ബൈക്കിൽ തന്നെ കടന്നുകളഞ്ഞു. ബൈക്കിൽ പ്രതിയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. വെട്ടേറ്റ കൈ മുറിഞ്ഞ് വിടാറായതിനെ തുടർന്നാണ് ഇത് തുന്നിച്ചേർക്കാനായി അഖിലിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്.
പുതുപ്പാടിയിലെ സ്കൂളിൽ പ്ലസ്ടു വിദ്യാർഥികളായിരിക്കെ പ്രണയത്തിലായതാണ് അഖിലും പ്രതിയുടെ സഹോദരിയും. ഞായറാഴ്ച വൈകീട്ട് ബേസിലും സഹോദരിയും തമ്മിൽ അഖിലുമായുളള ബന്ധത്തെക്കുറിച്ച് സംസാരിച്ച് വഴക്കായിരുന്നു. ബേസിൽ വടിവാളുമായി വീട്ടിൽനിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിന് മുന്നറിയിപ്പ് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. അഖിലും സഹോദരിയുമായുള്ള ബന്ധത്തെ ബേസിൽ ശക്തമായി എതിർത്തിരുന്നു. ഇവരുടെ അടുപ്പം തടയുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. പരിസരത്തെ കടകളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആക്രമണ ദൃശ്യങ്ങൾ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക