ദുബായിൽ മരിച്ച പ്രവാസി നിതിൻ ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിതിന്റെ മരണം വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. നിതിൻ ചന്ദ്രന്റെ വേർപാട് നാടിനെയാകെ കണ്ണീരണിയിച്ചെന്നും മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
തിങ്കളാഴ്ചയാണ് ഹൃദയാഘാതം മൂലം നിതിൻ ദുബായിൽ മരിച്ചത്. കോഴിക്കോട് മുയിപ്പോത്ത് സ്വദേശി റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കുനിയിൽ രാമചന്ദ്രന്റെയും ലതയുടെയും മകനാണ് നിതിൻ. താമസ സ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നിതിൻ സാമൂഹിക സേവന രംഗത്തും സജീവമായിരുന്നു.
ദുബായിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായ നിതിന്റെ ഭാര്യ ആതിര ഏഴുമാസം ഗർഭിണിയായിരുന്നു. പ്രസവത്തിന് നാട്ടിലെത്താൻ സുപ്രീംകോടതിയെ സമീപിക്കുകയും പ്രത്യേക വിമാന സർവീസ് ആരംഭിച്ചപ്പോൾ ആതിരക്ക് അവസരം ലഭിക്കുകയുമായിരുന്നു. നിതിനും ഭാര്യക്കൊപ്പം നാട്ടിലേക്കെത്താൻ അവസരമുണ്ടായിരുന്നെങ്കിലും ഭാര്യയ്ക്കൊപ്പം നാട്ടിലേയ്ക്കെത്താനുള്ള അവസരം മറ്റൊരാൾക്കായി നിതിൻ നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക