തിരുവനന്തപുരം: മുന്രഞ്ജി ക്രിക്കറ്റ് താരം കെ. ജയമോഹന് തമ്പിയുടെ മരണം കൊലപാതകമാണെന്നു തെളിയിക്കുന്ന കൂടുതല്‍ സൂചനകള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ മകന് അശ്വിന് ജയമോഹന് തമ്പിയെ ആശുപത്രിയിലെത്തിക്കാതെ മരണത്തിനു വഴിയൊരുക്കിയെന്നും തെളിഞ്ഞു. കൂര്‍ത്തഭാഗം തലയുടെ പിന്നിലിടിച്ചുണ്ടായ ആഘാതമാണു മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോധം പോയെങ്കിലും ഉടനെ മരിക്കാന്‍ സാധ്യതയില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. മകനുമായി വാക്കേറ്റമുണ്ടായതു പണത്തെച്ചൊല്ലിയാണെന്ന് പൊലീസ് വ്യക്തമാക്കി. മകനൊപ്പമുണ്ടായിരുന്ന അയല്‍വാസിയുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ട്.
അതേസമയം, ജയമോഹന് തമ്പിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ മകന് വീട്ടിലുണ്ടായിരുന്നതായി വീട് വൃത്തിയാക്കാനെത്തുന്ന കുടുംബശ്രീ പ്രവര്‍ത്തക പറഞ്ഞു. ജയമോഹന് തമ്പിയെ അവസാനമായി കണ്ടതു ശനിയാഴ്ച രാവിലെയാണ്. രണ്ടാം നിലയില്‍ വാടകയ്ക്ക് താമസിക്കുന്നവരാണു മൃതദേഹം കണ്ടത്. ജയമോഹന് തമ്പിയുടെ മൃതദേഹം കണ്ടെത്തിയത് തിങ്കളാഴ്ചയായിരുന്നു.
നെറ്റിയിലേയും തലയിലേയും ആഴത്തിലുള്ള മുറിവാണ് ജയമോഹന് തമ്പിയുടെ മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംശയം തോന്നിയ പൊലീസ് ഒപ്പം താമസിച്ചിരുന്ന മൂത്തമകന് അശ്വിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ആദ്യം പരസ്പര വിരുദ്ധമായ മറുപടികള്‍ പറഞ്ഞെങ്കിലും പിന്നീടു നടന്ന സംഭവം പൊലീസിനോട് പറയുകയായിരുന്നു. മദ്യലഹരിലായിരുന്ന മകന് അച്ഛനെ തള്ളിയിടുകയായിരുന്നു.
തറയില്‍ വീണാണു തലയിലും നെറ്റിലും മുറിവുണ്ടായത്. ഇതാണു മരണകാരണം. സംഭവ സമയത്തു വീട്ടിലുണ്ടെന്നു കരുതുന്ന അയല്‍വാസിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തേ മരണത്തില്‍ അസ്വാഭാവികതയില്ലെന്നുള്ള നിഗമനത്തിലാണ് പോസ്റ്റുമാര്‍ട്ടത്തിനുശേഷം തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക