കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങി. ആശുപത്രി വേഷത്തിൽ ഓട്ടോയിലും ബസിലും കയറി വീടിന് സമീപം എത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന ആനാട് സ്വദേശിയാണ് ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ആശുപത്രിയിൽ നിന്നും ആരുമറിയാതെ മുങ്ങിയത്.
മെഡിക്കൽ കോളെജിൽ നിന്ന് ഓട്ടോയിൽ തമ്പാനൂരിൽ എത്തി. ഇവിടെ അര മണിക്കൂറോളം ബസ് കാത്തുനിന്നു. കിട്ടിയ ബസിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ ഇറങ്ങി. അവിടെ അവിടെ തട്ടുകടയിൽ കയറി ചായ കുടിച്ച ശേഷം കെഎസ്ആർടിസി ഡിപ്പോയിലെത്തി. പാലോട്ടേക്ക് പോകുന്ന ബസിൽ കയറി ആനാട്ട് ഇറങ്ങി. ഉച്ചയ്ക്ക് 12.30ന് വീട്ടിലേക്ക് നടന്നു. മാസ്ക് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ ആദ്യം നാട്ടുകാർക്ക് കഴിഞ്ഞില്ല. ആനാട്ട് കുളക്കിക്കോണത്തെ സ്വന്തം വീടിന് 500 മീറ്റർ മാത്രം അടുത്തെത്തിയപ്പോൾ കട നടത്തുന്നയാൾ ഇയാളെ തിരിച്ചറിഞ്ഞു. ഉടൻതന്നെ വിവരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിനെ വിളിച്ചറിയിച്ചു.
പ്രസിഡന്റ് അറിയിച്ചതനുസരിച്ച് തഹസിൽദാർ എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ്, ആരോഗ്യപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി. ഏറെസമയത്തെ ശ്രമത്തിന് ശേഷമാണ് ഇയാളെ ആരോഗ്യവകുപ്പ് ജീവനക്കാർ ആംബുലൻസിൽ കയറ്റിക്കൊണ്ടുപോയത്. മാനസികവിഭ്രാന്തി കാട്ടിയ ഇയാളെ വരുതിയിലാക്കാൻ പൊലീസിന് തോക്കുകാട്ടി പേടിപ്പിക്കേണ്ടിവന്നു.
മെയ് 28ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ നിന്നും മദ്യം വാങ്ങാൻ പോയിരുന്ന ഇയാൾക്ക് അവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക