കോലഞ്ചേരി: കാമുകിയുമായി ചാറ്റ് ചെയ്തതിന് കാമുകനും കൂട്ടുകാരും പതിനേഴുകാരനെ വീട്ടിലെത്തി മുത്തശ്ശിയുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പേര് പിടിയില്‍. മര്‍ദ്ദന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്.
അറസ്റ്റിലായവരില്‍ മൂന്നാള്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഇവരെ ഇന്നലെ തന്നെ ജാമ്യത്തില്‍ വിട്ടയച്ചു. നാലാമന് മറ്റക്കുഴി കുന്നേല്‍വീട്ടില്‍ നിബിന് നോബല്‍ (20) പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലാണ്.
ചോറ്റാനിക്കരയില്‍ പ്ലസ് ടു പഠിച്ചിരുന്ന സംഘത്തില്‍ ഒരാളുടെ കാമുകിയുമായി മര്‍ദ്ദനമേറ്റയാള്‍ സൗഹൃദമുണ്ടാക്കിയതും ചാറ്റിംഗ് നടത്തുകയും ചെയ്തതാണ് അക്രമത്തിന് കാരണമായത്. മര്‍ദ്ദനമേറ്റയാളും അക്രമികളും തമ്മില്‍ മുന്‍പരിചയവുമില്ല. മൂന്നു ദിവസം മുമ്പ് പുത്തന്‍കുരിശ് മോനിപ്പിള്ളിയിലാണ് സംഭവം.
തൃപ്പൂണിത്തുറ ആശുപത്രിയില്‍ ചികിത്സയിലിരുന്ന പതിനേഴുകാരന്റെ മൊഴിയെടുത്ത ശേഷമായിരുന്നു അറസ്റ്റ്. മുഖത്തിടിച്ച് വീഴിച്ച ശേഷം മൂന്നുപേര്‍ സമീപത്ത് കിടന്ന വടിയെടുത്ത് കാല് തല്ലിയൊടിയ്ക്കാന് ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. നാലാമനാണ് ഫോണില്‍ സംഭവം ഷൂട്ട് ചെയ്തത്. തല്ല് മതിയാക്കി പോകുന്നവരില്‍ ഒരാള്‍ മുത്തശ്ശി ഉണ്ടായതിനാല്‍ നിന്നെ കൊല്ലാതെ വിടുന്നു, അടുത്ത പണി നിനക്ക് നടുറോഡിലാണെന്ന് വെല്ലുവിളിച്ചുമാണ് മടങ്ങുന്നത്.
ഇന്നലെ രാവിലെയാണ് ഫേസ് ബുക്കില്‍ അക്രമി സംഘത്തെ അധികൃതരുടെ മുന്നിലെത്തിക്കുക എന്ന തലക്കെട്ടോടെ വീഡിയോ പോസ്റ്റ് ചെയ്തത്.
അടി കൊണ്ടയാള്‍ തൃശൂര്‍ റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ മോഷണ കേസിലും, നാട്ടില്‍ നിരവധി ബൈക്ക് മോഷണ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ദിവസം ആടിനെ മോഷ്ടിച്ച കേസിലും ഇയാള്‍ക്കെതിരെ അന്വേഷണമുണ്ട്. അനാഥനായ ഇയാള്‍ പ്രായമായ മുത്തശ്ശിക്കൊപ്പമാണ് താമസം.
കരുതി കൂട്ടിയുള്ള കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസ്. കരിമുകള്‍ കോളനിവാസികളാണ് മൂന്ന് പ്രതികള്‍. നിബിന് നോബല്‍ പ്ളംബറാണ്. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ ഇയാള്‍ മറ്റക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക