പൊതുവിടങ്ങളിൽ ആളുകൾ മാസ്ക് ധരിച്ചാൽ കൊവിഡ് രണ്ടാം ഘട്ട വ്യാപനം തടയാൻ സാധിക്കുമെന്ന് പഠനം. ലോക്ക് ഡൗൺ നിയന്ത്രണങ്ങളോടൊപ്പം ആളുകൾ വ്യാപകമായി മാസ്ക് ധരിച്ചാൽ രോഗ വ്യാപനം നിയന്ത്രണവിധേയമാക്കാനും വീണ്ടുമൊരു തരംഗം ഉണ്ടാകുന്നത് തടുക്കാനും സാധിക്കുമെന്ന് യുകെയിൽ നടത്തിയ പഠനത്തിൽ പറയുന്നു. ബ്രിട്ടനിലെ കേംബ്രിഡ്ജ്, ഗ്രീൻവിച്ച് സർവകലാശാലകളിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
ലോക്ക് ഡൗൺ കൊണ്ട് മാത്രം രണ്ടാം ഘട്ട വ്യാപനം ഒഴിവാക്കാനാവില്ല. എന്നാൽ പൊതുവിടങ്ങളിൽ കൂടുതൽ ആളുകൾ മാസ്ക് ധരിച്ചാൽ വ്യാപന നിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. തുണി കൊണ്ടുള്ള മാസ്ക് പോലും ഫലപ്രദമാണ്. ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വ്യാപകമായി മാസ്ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ പുതിയ തരംഗത്തെ പ്രതിരോധിക്കാൻ സാധിക്കും. സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും കഴിയും. കൊറോണ വൈറസിനെതിരെ ഇതുവരെ വാക്സിനോ മരുന്നോ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ഇത്തരം നടപടികളിലൂടെ മാത്രമേ വ്യാപനം തടുക്കാനാവുകയുള്ളു.
രോഗാണുവിന്റെ പുനരുത്പാദന നിരക്കിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. രോഗബാധിതനായ ഒരാളിൽ നിന്നും ശരാശരി എത്ര പേർക്ക് രോഗം പിടിപെടുമെന്നതാണ് പുനരുത്പാദന നിരക്ക് അഥവാ ആർ വാല്യൂ. ഇത് ഒന്നിന് മുകളിലാണെങ്കിൽ എക്സ്പോണൻഷ്യൽ വളർച്ചയായി കണക്കാക്കും.
രോഗം വന്നതിന് ശേഷം ധരിക്കുന്നതിനേക്കാൾ പൊതുവിടങ്ങളിൽ എല്ലായ്പ്പോഴും എല്ലാവരും മാസ്ക് ധരിക്കുകയാണെങ്കിൽ ആർ വാല്യൂ കൂടുതൽ ഫലപ്രദമായി കുറയ്ക്കാൻ സാധിക്കുമെന്നും പഠനത്തിൽ പറയുന്നു. പകുതിലേറെ പേരും സ്ഥിരമായി മാസ്ക് ധരിക്കുകയാണെങ്കിൽ ആർ വാല്യൂ ഒന്നിൽ താഴെയാക്കാനും സാധിക്കും. ഇങ്ങനെ വീണ്ടുമൊരു തരംഗം ഉണ്ടാകുന്നതിനെ തടയാൻ കഴിയും.
കഴിഞ്ഞ വെള്ളിയാഴ്ച്ച ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതുക്കിയ മാർഗ നിർദേശങ്ങളിൽ പൊതുവിടങ്ങളിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക