കോഴിക്കോട്: ആരാധനാലയങ്ങൾ തുറക്കണമെന്ന നിലപാട് ആവർത്തിച്ച് എംപി കെ മുരളീധരൻ. ആരാധനാലയങ്ങൾ തുറക്കണം എന്ന് എല്ലാ മത സംഘടനകളും ആവശ്യപ്പെട്ടതായിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ക്ഷേത്രങ്ങൾ തുറന്നപ്പോൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ആരുടേയും സംരക്ഷണം ഈ സംഘടനയെ ഏൽപ്പിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. നാലമ്പലത്തിനകത്ത് കൊറോണയാണോ? എന്താണ് അതിനകത്ത് കടന്നാലെന്നാണ് മുരളീധന്റെ ചോദ്യം. ദർശനം നടത്തുമ്പോൾ ശരിയായി നടത്തണമെന്നും പ്രസാദം സ്വീകരിക്കണമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
ആചാരമനുസരിച്ച് തൊഴുകുവാൻ കഴിയണം. അല്ലാതെയുള്ള പ്രോട്ടോക്കോൾ ആവരുതെന്ന് പറഞ്ഞ മുരളീധരൻ കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരുടെ പ്രസ്താവന മതസ്പർദ്ദ ഉണ്ടാക്കുന്നതാണെന്നും ആരോപിച്ചു. ആരാധനാലയങ്ങൾ തുറക്കണമെന്നാണ് അഭിപ്രായമെന്ന് മുരളീധരൻ ഒരിക്കൽ കൂടി വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനം എടുക്കേണ്ടത് രാഷ്ടീയ കാര്യ സമിതിയാണെന്നും തന്റെ അഭിപ്രായം വിശ്വാസിയുടേതാണെന്നും മുരളീധരൻ വിശദീകരിച്ചു.
കൊവിഡിന്റെ മറവിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നും കെ മുരളീധരൻ എംപി ആരോപിക്കുന്നു. പെട്രോളിയം ഉൽപ്പന്ന വില കൂട്ടുന്നതിനെതിരെയാണ് മുരളീധരന്റെ ആക്ഷേപം. കൊവിഡ് പ്രോട്ടോക്കോൾ ഉളളതിനാൽ വലിയ സമരം നടത്താനാവില്ലെന്നത് കേന്ദ്ര സംസ്ഥാന സർക്കാറുകൾ മുതലെടുക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.
കൊറോണയാണോ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയാണോ വ്യാപിക്കുന്നതെന്ന് സംശയമാണെന്ന് പറഞ്ഞ മുരളീധരൻ. വൈദ്യുതി ബിൽ ഇരുട്ടടി സർക്കാർ തുടരുകയാണെന്നും ആരോപിച്ചു. സാധാരണക്കാരുടെ വൈദ്യുതി ചാർജ്ജ് മൂന്ന് മാസത്തേക്ക് ഒഴിവാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കേരളത്തിലെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഒരു നിയന്ത്രണവുമില്ലെന്നും. ഇതാണ് തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ ആത്മഹത്യക്ക് കാരണമായതെന്നും മുരളീധരൻ ആരോപിച്ചു. കൊവിഡ് മരണ കണക്ക് പുറത്ത് വിടുന്നതിൽ സർക്കാർ ഇപ്പോഴും ചവിട്ടിപ്പിടുത്തം തുടരുന്നുവെന്നും മുരളീധരൻ ആരോപിച്ചു. 14 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനും പിന്നെ 14 ദിവസം ഹോം ക്വാറൻറീനും നടപ്പാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക