ദക്ഷിണ കൊറിയയ്ക്കെതിരെ നടപടിയെടുക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി. സൈന്യത്തെ ഇതിന് ചുമതലപ്പെടുത്തുമെന്നാണ് ഉത്തരകൊറിയ പറഞ്ഞത്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിന്റേതാണ് ഭീഷണി.
ദക്ഷിണ കൊറിയൻ അധികൃതരുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉടൻ തന്നെ തങ്ങൾ അടുത്ത നടപടി സ്വീകരിക്കുമെന്നാണ് കിം യോ ജോങ് പറഞ്ഞത്.
അതിര്‍ത്തിയില്‍ തങ്ങൾക്കെതിരായ ലഖുലേഖകള്‍ വിതരണം ചെയ്യുന്നു. ഇതിന് പിന്നിൽ ദക്ഷിണ കൊറിയയാണെന്നാണ് ഉത്തരകൊറിയ ആരോപിക്കുന്നത്. ഇതാണ് കിം യോ ജോങ്ങിനെ ചൊടിപ്പിച്ചത്.
“പരമോന്നത നേതാവും പാർട്ടിയും രാജ്യവും എനിക്ക് തന്നിട്ടുള്ള അധികാരം ഉപയോഗിച്ച് ആവശ്യമെങ്കില്‍ ശത്രുവിനെതിരെ നടപടി സ്വീകരിക്കാന്‍ സൈന്യത്തെ അധികാരപ്പെടുത്തും ” കിം യോ ജോങ് പറഞ്ഞു.
കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോങ്. ഉന്നിന്റെ ഉപദേശക കൂടിയായ കിം യോ ജോങ് രാജ്യത്തിൻറെ അടുത്ത ഭരണാധികാരിയാവും എന്നാണ് പൊതുവിൽ കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക