ഒഡിഷ: പെൻഷൻ തുക ലഭിക്കണമെങ്കിൽ ആളെ കാണണമെന്ന് ബാങ്കിന് നിർബന്ധം. ഒടുവിൽ 70 വയസ് പ്രായമുള്ള സ്ത്രീ തന്റെ 100 വയസുള്ള കിടപ്പിലായ അമ്മയെ കട്ടിലോടെ വലിച്ചിഴച്ച് സമീപത്തുള്ള ബാങ്കിലെത്തിച്ചു. 1500 രൂപയുടെ പെൻഷൻ തുക ലഭിക്കാനായിരുന്നു ഈ ബുദ്ധിമുട്ട് അത്രയും.
കിടപ്പിലായ തന്റെ അമ്മയെ കട്ടിലോടെ വലിച്ചുകൊണ്ടു പോകുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തിയത്. ഒഡിഷയിലെ നുപാഡ ജില്ലയിലാണ് സംഭവം. പെൻഷൻ തുക നൽകണമെങ്കിൽ ‘ഫിസിക്കൽ വേരിഫിക്കേഷൻ’ വേണമെന്ന് ബാങ്കുകാർ നിർബന്ധം പിടിച്ചതോടെയാണ് ബാർഗോൺ ഗ്രാമത്തിൽ നിന്നുള്ള സ്ത്രീ തന്റെ അമ്മയെ കട്ടിലോടെ ബാങ്കിലേക്ക് കൊണ്ടുപോയത്. ജൂൺ ഒമ്പതിന് ആയിരുന്നു സംഭവം.
“കഴിഞ്ഞ മൂന്നുമാസമായി നിരവധി തവണ ഞാൻ ബാങ്കിലെത്തി പെൻഷൻ തുക നൽകാൻ ബാങ്കുകാരോട് ആവശ്യപ്പെട്ടു. എന്നാൽ, അമ്മയുമായി ബ്രാഞ്ചിൽ എത്തിയാൽ മാത്രമേ പെൻഷൻ നൽകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞു” – പുഞ്ജിമതി ദെയ് പറഞ്ഞു.
കിടപ്പിലായ അമ്മയെ ബാങ്കിലെത്തിക്കണമെന്ന് ബാങ്ക് മാനേജർ അജിത് പ്രധാൻ ദെയിയോട് ആവശ്യപ്പെടുകയായിരുന്നു.കേന്ദ്ര സർക്കാരിന്റെ ജൻ ധൻ യോജനയുടെ കീഴിൽ അക്കൗണ്ടുള്ളയാളാണ് ദെയിയുടെ അമ്മ. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ എല്ലാ മാസവും 500 രൂപ വെച്ച് ജൻധൻ അക്കൗണ്ട് വഴി നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
അതേസമയം, വേരിഫിക്കേഷനായി മാനേജർ വീട് സന്ദർശിക്കുന്നതിന് മുമ്പ് സ്ത്രീ അമ്മയുമായി ബാങ്കിൽ എത്തുകയായിരുന്നെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക