ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗം കേട്ടവരിലെല്ലാം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സിനിമക്കൊപ്പം സുശാന്തുമായി അടുത്ത ബന്ധമുണ്ടായിരുന്ന കായിക മേഖലയില്‍ നിന്നും നിരവധി പേര് അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തി. ഡിപ്രഷനെക്കുറിച്ച് എന്തുകൊണ്ട് പറഞ്ഞില്ലെന്നാണ് ഭൂരിഭാഗം പേരും ചോദിച്ചിരുന്നത്. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് മനസുതൊടുന്നൊരു കുറിപ്പാണ് ഇതേപ്പറ്റി തന്റെ ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നത്.
‘എന്തുകൊണ്ടാണ് അവന് ഒരിക്കലും വിഷാദരോഗത്തെക്കുറിച്ച് പറഞ്ഞില്ല?
അവന് പറഞ്ഞിരുന്നു, മാനസികാരോഗ്യ വിദഗ്ധനെ കണ്ടപ്പോള്‍, ചുറ്റിയടിക്കുന്നത് നിര്‍ത്തിയപ്പോള്‍, വിശപ്പെന്ന തോന്നലേ ഇല്ലാതായപ്പോള്‍, ഉറങ്ങാന്‍ ഗുളികയെ ആശ്രയിച്ചപ്പോള്‍, എപ്പോഴും കരഞ്ഞപ്പോഴെല്ലാം അവന് പറഞ്ഞിരുന്നു, പക്ഷെ നിങ്ങള്‍ കേട്ടില്ലെന്ന് മാത്രം.
വിഷാദരോഗം നിശബ്ദമല്ല, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കേള്‍ക്കാനാകും. ഇത്തരം അവസ്ഥയിലൂടെ പോകുന്നവനെ വിഷാദ രോഗത്തിന്റെ ഇരകളെന്നല്ല കരുതേണ്ടത്. ഇനിയും സന്തോഷമുണ്ടാവുമെന്ന തോന്നല്‍ പോലും അവനില്ലാതാകുന്നു. അവന് ജീവിതത്തിലുള്ള പ്രതീക്ഷയേ ഇല്ലാതാകും. പ്രത്യേകിച്ച് ദേഷ്യമോ സങ്കടമോ ഉണ്ടാകില്ല. ഉള്ളില്‍ അവന് മരിക്കുക തന്നെയാണ്. ഉറക്കമാണ് കൂടുതല്‍ നല്ലത്, അതുകൊണ്ട് ഉണരാനിഷ്ടപ്പെടുന്നില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതൊരു വിഷമിപ്പിക്കുന്ന കാര്യമാണ്. അല്ലാതെ, അങ്ങനെ പറയുന്നവരെ കുറ്റപ്പെടുത്താനുള്ള കാരണമല്ല.
നിങ്ങൾ നിങ്ങളുടെ അടുത്തുള്ളവരെ കൂടുതൽ ശ്രദ്ധിക്കൂ, പലരും നിങ്ങളറിയാത്തൊരു യുദ്ധം അവരുടെ ഉള്ളില്‍ നയിക്കുന്നുണ്ടാവാം. ദയ കാണിക്കൂ, സഹാനുഭൂതിയുള്ളവരാകൂ… ശ്രീശാന്ത് ട്വീറ്റ് ചെയ്യുന്നു. നിരവധി പേരാണ് ശ്രീശാന്തിന്റെ ട്വീറ്റിന് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക