പുതിയ ഉത്സവങ്ങൾക്കും കട ഉദ്ഘാടനങ്ങൾക്കും കല്യാണത്തിനും അടക്കം ഇനി ആനയെ ഉപയോഗിക്കാൻ കഴിയില്ലെന്ന് വനംവകുപ്പ്. സുപ്രീംകോടതി നിർദേശ പ്രകാരമാണ് വനംവകുപ്പിന്റെ തീരുമാനം. കേരളത്തിൽ ആനയെ ഉത്സവങ്ങൾക്കും മറ്റ് ചടങ്ങുകൾക്കുമായി ഉപയോഗിക്കുന്നതിന് ജില്ലാതലത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇത്പ്രകാരം സംസ്ഥാനത്ത് 3,300 ക്ഷേത്രങ്ങളാണ് ആനയെ ചടങ്ങുകൾക്കായി ഉപയോഗിക്കുന്നതായി അറിയിച്ചത്.
ഓരോ ജില്ലയിലും ആനയെ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നതും ഇതുവരെ റജിസ്റ്റർ ചെയ്യാത്തതുമായ ക്ഷേത്രങ്ങൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോൾ 2800 അപേക്ഷകളാണ് കിട്ടിയതെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ രജിസ്റ്റർ ചെയ്ത ക്ഷേത്രങ്ങൾ, ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ക്ഷേത്രങ്ങൾ എന്നിവയിൽ 2012ലെ ചടങ്ങുകൾക്ക് ഉപയോഗിച്ച അത്രയും ആനകളെ മാത്രമെ ഇനി ഉപയോഗിക്കാൻ അനുമതി നൽകൂ. കേരള നാട്ടാന പരിപാലന നിയമം നിലവിൽ വന്ന വർഷമായ 2012 ആണ് ഇതിനായി അടിസ്ഥാനമാക്കിയത്.
ക്ഷേത്രങ്ങളിലെ രേഖകൾ പരിശോധിച്ച് 2012ൽ ആനയെ ഉപയോഗിച്ച ചടങ്ങുണ്ടായിരുന്നോ, എത്ര ആനയുണ്ട് എന്നതൊക്കെ കൃത്യമാക്കിയ ശേഷമാകും ഫെസ്റ്റിവൽ മോണിറ്ററിങ് കമ്മിറ്റി ഇനി അന്തിമ അനുമതി നൽകുക. കേരളത്തിൽ നിലവിൽ 490 ആനകളാണുളളത്.
ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾ മാത്രം 15,000ത്തിൽ അധികം വരും. ആനക്കച്ചവടം നിരോധിച്ചതിനാൽ ആനകളുടെ വിൽപനയും വാങ്ങലും നിയമപ്രകാരം നടക്കുന്നില്ല. ഇതരസംസ്ഥാനങ്ങളിൽനിന്ന് ആനയെ കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലുളള ആനകളെ കൂടുതൽ സമയം ജോലി ചെയ്യിക്കുന്ന സാഹചര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക