ന്യൂഡൽഹി : ലഡാക്കിൽ സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്കു തള്ളിവിട്ടത് ആരാണെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആപത്തിലേക്ക് അവരെ നിരായുധരാക്കി വിട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണ്? ഇന്ത്യൻ സൈനികരെ വധിക്കാനുള്ള ധൈര്യം ചൈനയ്ക്ക് എങ്ങനെ കിട്ടിയെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ ചോദിച്ചു.
‘നിരായുധരായ ഇന്ത്യൻ സൈനികരെ വധിച്ച ചൈനയുടെ നടപടി വലിയ കുറ്റകൃത്യമാണ്. ആരാണ് ഈ ധീരസൈനികരെ ആയുധമില്ലാതെ ആപത്തിലേക്കു പറഞ്ഞുവിട്ടത്. എന്തിനു പറഞ്ഞുവിട്ടു, ആരാണ് ഇതിന് ഉത്തരവാദി. നിരായുധരായ സൈനികരെ കൊല്ലാൻ ചൈനയ്ക്ക് എങ്ങനെ ധൈര്യം വന്നു? രക്തസാക്ഷിത്വത്തിലേക്ക് സൈനികരെ നിരായുധരായി തള്ളിവിട്ടത് ആര്?’ – അദ്ദേഹം ചോദിച്ചു.
തിങ്കളാഴ്ച രാത്രി ഇന്ത്യ – ചൈന സൈനിക സംഘർഷം ഉണ്ടായ ഗൽവാൻ മേഖലയിൽ ജോലി ചെയ്ത മുൻ സൈനിക ഉദ്യോഗസ്ഥന്റെ ഒരു വിഡിയോ അഭിമുഖവും രാഹുൽ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തിൽ കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്യുന്ന രാഹുൽ പ്രധാനമന്ത്രി ഉത്തരം നൽകണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ഗൽവാൻ താഴ്വരയിലെ സംഘർഷത്തിൽ ട്വിറ്ററിലൂടെ പ്രതികരിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചൈനയുടെ പേരു പറയാതെ ഇന്ത്യൻ സൈന്യത്തെ ‘അപമാനിച്ചെന്ന’ ആരോപണം ബുധനാഴ്ച രാഹുൽ ഉന്നയിച്ചിരുന്നു. രണ്ടുദിവസങ്ങൾക്കുശേഷം മാത്രം രാജ്നാഥ് സിങ് പ്രതികരിച്ചതെന്താണെന്നും രാഹുൽ ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക