കൊച്ചി: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ സമൂഹത്തിൽ മാന്യൻമാരായ ചിലർ കുടുങ്ങുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ. വാട്സാപ്പ് ഗ്രൂപ്പിൽ വിഡിയോ ഷെയർ ചെയ്തതിനെ തുടർന്ന് ഇന്നലെ രണ്ടു പേർ പിടിയിലായതിനു പിന്നാലെ കൂടുതൽ ആളുകൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
സംസ്ഥാനത്തിനകത്തും പുറത്തും മോശമല്ലാത്ത കുടുംബ ജീവിതം നയിക്കുന്നവരും മാന്യൻമാരുമാണ് ഗ്രൂപ്പിലെ അംഗങ്ങളിൽ ഏറെയുമെന്ന് പൊലീസ് പറഞ്ഞു. വിദേശത്തു നിന്നുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ദുരുപയോഗം ചെയ്തതെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ ഇന്നലെ അറസ്റ്റിലായവരിൽ ഒരാൾ 55 വയസുകാരനായ തൃശൂർ ദേശമംഗലം സ്വദേശി എൻ.കെ. സുരേഷ് എന്നയാളാണ്. ഇയാൾ ലൈംഗിക വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി വാട്സാപ് ഗ്രൂപ്പുകളുടെ അംഗവും അഡ്മിനുമാണ് എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി വിഡിയോകളും കണ്ടെത്തിയിട്ടുണ്ട്. ചേർത്തല ആർത്തുങ്കൽ സ്വദേശി കിരൺ(23) ആണ് ഗ്രൂപ്പിന്റെ അഡ്മിൻ.
ഇയാളും പിടിയിലായി. ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയിലുള്ള ആളാണ് സുരേഷ് എന്നാണ് വിവരം. സുരേഷിന്റെ നിർദേശപ്രകാരമാണത്രെ കിരൺ ‘ഫ്രണ്ട്സ്’ എന്ന പേരിൽ വാടസ്ആപ് ഗ്രൂപ് ആരംഭിച്ചത്. പ്രതികൾക്കെതിരെ പോക്സോ, ഐടി ആക്ടുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക