കൊച്ചി : സംസ്ഥാനത്തു സ്വർണവില പുതിയ ഉയരത്തിൽ. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്നു. ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയുമാണ് ഇന്നത്തെ വില. ഇന്ത്യാ–ചൈന അതിർത്തി സംഘർഷമാണ് സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിലേക്കു കുതിക്കാൻ കാരണമായത്. സംഘർഷത്തെ തുടർന്ന് രാജ്യാന്തര വിപണികളിലുണ്ടായ അസ്ഥിരത നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുകയാണ്.
കോവിഡ് പ്രതിസന്ധി തുടരുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങാൻ വൻകിട നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. ലോകത്തിൽ സ്വർണ ഉപയോഗത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരാണ് ചൈനയും ഇന്ത്യയും. ഏറ്റവും കൂടുതൽ സ്വർണം ഖനനം ചെയ്യുന്ന രാജ്യം ചൈനയാണ്. താരതമ്യേന വളരെക്കുറച്ചുമാത്രം സ്വർണം ഖനനം ചെയ്യുന്ന ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണ ഇറക്കുമതിയുള്ള രാജ്യങ്ങളിലൊന്നാണ്.
അതിർത്തിയിലെ പ്രശ്നങ്ങൾക്ക് അയവു വന്നില്ലെങ്കിൽ വരും ദിവസങ്ങളിലും സ്വർണവില ഉയർന്നേക്കും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) വില 1745 ഡോളർ നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഈ വർഷം മാത്രം സ്വർണവില 6400 രൂപയാണ് ഉയർന്നത്. 29000 രൂപയായിരുന്നു ജനുവരി ഒന്നിന് ഒരു പവന്റെ വില. ഒരു വർഷം കൊണ്ട് 10820 രൂപയും കൂടി. കഴിഞ്ഞ വർഷം 24,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക