കാന്‍പുർ : ഉത്തർപ്രദേശിലെ കാന്‍പുരിൽ സർക്കാർ നടത്തുന്ന അഭയകേന്ദ്രത്തിൽ താമസിക്കുന്ന 57 പെൺകുട്ടികൾക്ക് കോവിഡ് പോസിറ്റീവ് സഥിരീകരിച്ചു. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പെടെ അഞ്ചു പെൺകുട്ടികൾ ഗർഭിണികളാണ്. പ്രായപൂർത്തിയാകാത്ത ഗർഭിണികളിൽ ഒരാൾ എച്ച്ഐവി പോസിറ്റീവ് ആണ്. 57 പെൺകുട്ടികളെയും കോവിഡ് ആശുപത്രിയിലേക്കു മാറ്റി. ജീവനക്കാരെയും രോഗബാധിതരല്ലാത്ത പെൺകുട്ടികളെയും ക്വാറന്റീനിലാക്കി.
അഭയകേന്ദ്രത്തിലെ ഒരാൾക്ക് ഒരാഴ്ച മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കൂടുതൽ പരിശോധനകൾ നടത്തി. ജൂൺ 18ന് നടത്തിയ പരിശോധനയിൽ 33 പെൺകുട്ടികൾക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. അടുത്ത രണ്ടു ദിവസങ്ങളിൽ 28 പെൺകുട്ടികൾക്ക് കൂടി പോസിറ്റീവ് സ്ഥിരീകരിച്ചു. രണ്ടു പെൺകുട്ടികളുമായി കാൻപുർ ആശുപത്രി സന്ദർശിച്ച അഭയകേന്ദ്രത്തിലെ ജീവനക്കാർ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്നാകാം പെൺകുട്ടികൾക്ക് രോഗം ബാധിച്ചെതെന്ന് യുപി സംസ്ഥാന വനിതാ കമ്മിഷൻ അംഗം പൂനം കപൂർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കനൗജ്, ആഗ്ര, എറ്റാ, ഫിറോസാബാദ്, കാൻപുർ എന്നിവിടങ്ങളിലെ ശിശുക്ഷേമ സമിതികളില്‍ നിന്നെത്തിയതാണ് അഞ്ചു പെൺകുട്ടികളെന്നും അഭയകേന്ദ്രത്തിലേക്ക് വരുന്നതിനുമുൻപ് ഗർഭിണിയായിരുന്നുവെന്നും കാൻപുർ ജില്ലാ മജിസ്ട്രേറ്റ് ഡോ. ബ്രഹ്മദേവ് തിവാരി പറഞ്ഞു. രണ്ടു പെൺകുട്ടികൾക്ക് കോവിഡ് പരിശോധനയ്ക്കിടെയാണ് ഗർഭം സ്ഥിരീകരിച്ചതെന്ന് ആരോപണമുയർന്നിരുന്നു.
സംഭവത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അന്വേഷണം നടത്തുമെന്ന് കാൻപുർ കമ്മിഷണർ സുധീർ മഹാദേവ് പറഞ്ഞു. നിലവിൽ കാൻപുരിൽ 400 സജീവ കോവിഡ് കേസുകളുണ്ട്. ഉത്തർപ്രദേശിൽ ഇതുവരെ 17,731 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 550 പേർ രോഗം ബാധിച്ച് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക