കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഹജ്ജ് കർമ്മങ്ങൾ സൗദി അറേബ്യയിലുളളവർക്ക് മാത്രമായി ചുരുക്കി. സൗദി അറേബ്യയിലുള്ള സൗദി പൗരന്മാർക്കും വിദേശികൾക്കും ഹജ്ജ് കർമ്മത്തിനു അനുവാദമുണ്ടാകും. അതേസമയം മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നെത്തി ഹജ്ജ് നിർവഹിക്കാൻ ആർക്കും അവസരമുണ്ടാകില്ല.
സൗദി ഹജ്ജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളോടെ, തീർഥാടകരുടെ എണ്ണം വളരെ ചുരുക്കിയും സാമൂഹിക അകലം പാലിച്ചുമായിരിക്കും ചടങ്ങുകൾ നടത്തുക. എത്ര തീർഥാടകരെ ഹജ്ജിനായി അനുവദിക്കുമെന്ന കാര്യം വരുംദിവസങ്ങളിൽ അറിയാം.
കഴിഞ്ഞ വർഷം 25 ലക്ഷം വിശ്വാസികളാണ് ഹജ്ജ് കർമ്മം അനുഷ്ഠിച്ചത്. ഇതിൽ പതിനെട്ട് ലക്ഷം വിശ്വാസികളും വിദേശ രാജ്യങ്ങളിൽ നിന്നാണ് എത്തിയത്. നേരത്തെ കൊവിഡ് ഭീതിയെ തുടർന്ന് ഉംറ തീർഥാടനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
സൗദിയിലെ പൗരൻമാർക്കും വിദേശികൾക്കും ഉംറ താൽക്കാലികമായി നിർത്തിവച്ചതായി 2020 മാർച്ച് നാലിനാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. വിദേശികൾക്കുള്ള ഉംറ തീർഥാടനം റദ്ദാക്കിയതിന് പിന്നാലെയാണ് സൗദിയിലെ പൗരൻമാർക്കും വിദേശികൾക്കുമുള്ള തീർഥാടനവും നിർത്തിവച്ചത്.
സൗദി അറേബ്യയിൽ 1.61 ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,307 പേർ മരിക്കുകയും ചെയ്തു. രോഗമുക്തി നേടിയവരെ ഒഴിവാക്കിയാൽ നിലവിൽ 54,523 പേരാണ് കൊവിഡ് ബാധിതരായി സൗദിയിൽ ചികിത്സയിൽ കഴിയുന്നത്. സൗദിയിൽ നിയന്ത്രണങ്ങളോടെയുളള ഇളവുകളാണ് നിലവിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക