കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തിനു മുന്നില്‍ ആ അമ്മ പ്രാര്‍ത്ഥനയോടെ ഇരിക്കുകയാണ്.
കേരളത്തിന്റെ മരുമകളായി നേപ്പാളില്‍ നിന്നെത്തിയ ഈ അമ്മയ്ക്ക് ഭാഷ ഉള്‍പ്പെടെ പ്രതിസന്ധികള്‍ ഏറെയുണ്ട്. പുറംലോകം കാണാതെ ഭര്‍ത്താവിനെ ഭയന്ന് മര്‍ദനങ്ങള്‍ സഹിച്ചായിരുന്നു ജീവിതമെന്നാണ് അവര്‍ പറയുന്നത്. കുഞ്ഞിനെ ഉപദ്രവിച്ചശേഷം പറയുന്നത് അച്ചടക്കം പഠിപ്പിക്കാനെന്നാണ് കാരണം പറയുക.
ഇങ്ങനെ ചെയ്തില്ലെങ്കില്‍ കുഞ്ഞ് അഹങ്കാരിയും തന്നിഷ്ടക്കാരിയുമാകുമെന്ന് . മുമ്പും പവ തവണ ഉപദ്രവിക്കാറുണ്ട്. കരയുമ്പോള്‍ വായില്‍ തുണി തിരുകിക്കയറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. പാല് കുടിക്കുമ്പോള്‍ കാലില്‍ പിടിച്ച് വലിച്ചെടുത്തു ഒരിക്കല്‍. പിന്നീടൊരിക്കല്‍ വലിയ അക്രമമുണ്ടായപ്പോള്‍ സഹോദരിയാണ് കുഞ്ഞിനെ രക്ഷിച്ചത്.
കഴിഞ്ഞ 18-ന് പുലര്‍ച്ചെ നാലു മണിക്കായിരുന്നു നാടിനെ നടുക്കിയ ക്രൂരത നടന്നത്. ‘അന്ന് രാത്രിയെല്ലാം കുഞ്ഞ് കരച്ചിലായിരുന്നു. എടുത്തുകൊണ്ട് നടന്നും കളിപ്പിച്ചുമെല്ലാം കരച്ചില് മാറ്റാന്‍ ശ്രമിച്ചു. ഇടയ്ക്ക് അര മണിക്കൂറൊന്ന് ഉറങ്ങും. പിന്നെയും എഴുന്നേറ്റ് കരയും. കുഞ്ഞിന്റെ കരച്ചില് കേള്‍ക്കുമ്പോള്‍ ഭര്‍ത്താവിന് ദേഷ്യമാണ്. അസുഖമായിട്ടാണ് കരയുന്നതെന്ന് പല തവണ പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും കണ്ണീരോടെ അമ്മ പറയുന്നു.
കരച്ചില് മാറ്റാമെന്നു പറഞ്ഞാണ് അയാള്‍ കുഞ്ഞിനെ എടുത്തത്. കുഞ്ഞ് കരച്ചില് തുടര്‍ന്നതോടെ ശബ്ദമുയര്‍ത്തി ശകാരം തുടങ്ങി. കവിളില്‍ അടിച്ചു. പിന്നെ നിന്ന സ്ഥലത്തുനിന്ന് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ കുഞ്ഞ് വലിയ ശബ്ദത്തില്‍ ഒന്ന് കരഞ്ഞു. പിന്നെ നിശ്ശബ്ദമായി. ഓടിയെത്തി നോക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ തന്നെ കഷ്ടപ്പെടുന്നതായി തോന്നി. ആംബുലന്‍സ് വിളിക്കാനായി കരഞ്ഞപേക്ഷിച്ചു.
അല്പസമയം എല്ലാം നോക്കിനിന്നിട്ടാണ് അയാള്‍ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഇറങ്ങിയത്. ഓട്ടോയിലാണ് ആസ്പത്രിയിലെത്തിച്ചത്. ഞങ്ങള്‍ക്കൊപ്പം അയാളുടെ സഹോദരിയുമുണ്ടായിരുന്നു. സംശയമായിരുന്നു പ്രധാന പ്രശ്നം. എന്റെ കുഞ്ഞല്ലെന്ന് എപ്പോഴും പറയും. പെണ്‍കുഞ്ഞായതിന്റെ ദേഷ്യവുമുണ്ടായിരുന്നു.
കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. ഫെയ്സ്ബുക്കിലൂടെയാണ് ഷൈജുവിനെ പരിചയപ്പെട്ടത്. നേപ്പാളിലായിരുന്നു കല്യാണം. സംശയം കാരണം പുറത്തൊരിടത്തും ഒറ്റയ്ക്ക് അയയ്ക്കില്ല. എന്തെങ്കിലും അത്യാവശ്യങ്ങള്‍ക്ക് മാത്രം ഒപ്പം കൊണ്ടുപോകും.
വടക്കേ ഇന്ത്യയില്‍ അധ്യാപകനായി ജോലി ചെയ്തതായി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഒരു ഹോട്ടലില്‍ മാനേജരാണെന്ന് പറയുന്നു. സംഭവത്തില്‍ അങ്കമാലി ജോസ്പുരം പാലിയേക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) അറസ്റ്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക