ന്യൂഡല്‍ഹി: അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലോകം കണ്ടതാണെന്നും, ലഡാക്കില്‍ നമ്മുടെ പ്രദേശങ്ങള്‍ മോഹിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധീരരായ രക്തസാക്ഷികള്‍ക്ക് ഇന്ത്യ പ്രണാമം അര്‍പ്പിക്കുന്നു. അവര്‍ എപ്പോഴും ഇന്ത്യയെ സുരക്ഷിതമായി കാക്കുന്നു. അവരുടെ ധീരത എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘വെല്ലുവിളികള്‍ എപ്പോള്‍ അവസാനിക്കുമെന്നാണ് ആളുകളിപ്പോള്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇത് നിരവധി വെല്ലുവിളികളുടെ ഒരു വര്‍ഷമാണെന്ന് അവര്‍ കരുതുന്നു. ഇവിടെ നിരവധി വെല്ലുവിളികള്‍ ഉണ്ടാകാം, പക്ഷേ നമ്മള് എല്ലായ്പ്പോഴും അവയെ മറികടന്നുവെന്ന് നമ്മുടെ ചരിത്രം കാണിക്കുന്നു. വെല്ലുവിളികള്‍ക്കുശേഷം നമ്മള് കൂടുതല്‍ ശക്തരായിട്ടുണ്ട്.
ശക്തമായ സാംസ്കാരിക ധര്‍മ്മചിന്തയാല്‍ നയിക്കപ്പെടുന്ന ഇന്ത്യ വെല്ലുവിളികളെ വിജയമാക്കി മാറ്റി. ഇത്തവണയും അങ്ങനെ ചെയ്യും. ഇന്ത്യയുടെ ശക്തിയും സമാധാനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയും ലോകം കണ്ടതാണ്. ലഡാക്കില്‍ നമ്മെ വെല്ലുവിളിച്ചവര്‍ക്ക് മതിയായ മറുപടി നല്‍കിയിട്ടുണ്ട്. നമ്മുടെ ധീരന്മാര് വീരമൃത്യു വരിച്ചുവെങ്കിലും എതിരാളികളെ വിജയിക്കാന്‍ അനുവദിച്ചിട്ടില്ല. അവരുടെ നഷ്ടത്തിന്റെ വേദന നാം അനുഭവിക്കുന്നു. അവരുടെ ധീരത ഇന്ത്യയുടെ ശക്തിയാണ്’ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യയെ സ്വാശ്രയരാക്കാനുള്ള പ്രസ്ഥാനത്തിന് പിന്തുണ നല്‍കികൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ എഴുതുകയാണ്. പ്രാദേശികതയെ കുറിച്ച് സംസാരിക്കുന്നത് രാജ്യത്തിന് ഒരു വലിയ സേവനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘ലോക്ക്ഡൗണ്‍ കാലത്തേക്കാള്‍ നമ്മള് അണ്‍ലോക്ക് ഘട്ടത്തില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണം. നിങ്ങള്‍ മാസ്കുകള്‍ ധരിക്കുന്നില്ലെങ്കില്‍, സാമൂഹിക അകലവും മറ്റ് മുന്‍കരുതലുകളും പിന്തുടരുന്നില്ലെങ്കില്, നിങ്ങള്‍ നിങ്ങളെയും മറ്റുള്ളവരെയും അപകടത്തിലാക്കുന്നു. അശ്രദ്ധരായിരിക്കരുതെന്ന് ഞാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ത്ഥിക്കുന്നു’ മന് കീ ബാത്തിനിടെ പ്രധാന മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക