കൊച്ചി: തിരുവനന്തപുരം – കാസർകോട് വേഗ റെയിൽ പദ്ധതിയുടെ (സിൽവർ ലൈൻ) ഭാഗമായി കെട്ടിടങ്ങൾ പൊളിക്കുന്നത് ഒഴിവാക്കാൻ, പറ്റുന്ന സ്ഥലങ്ങളിൽ കെട്ടിടങ്ങൾ ജാക്കിയും പാളങ്ങളും ഉപയോഗിച്ചു ഉയർത്തി നീക്കുന്ന ഹൗസ് ലിഫ്റ്റിങ് സാങ്കേതിക ഉപയോഗിക്കാൻ ആലോചന. രാജ്യത്ത് ആദ്യമായാണു റെയിൽ പദ്ധതിയുടെ ഭാഗമായി കെട്ടിടങ്ങൾ സംരക്ഷിക്കാൻ ഈ മാർഗം ഉപയോഗിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ഡിപിആർ അനുസരിച്ചു പദ്ധതിക്കായി വീടുകളും സ്ഥാപനങ്ങളും ഉൾപ്പെടെ 9,000 കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടത്. എന്നാൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു 30 ശതമാനം കെട്ടിടങ്ങൾ പാതയുടെ അലൈൻമെന്റിൽ നിന്ന് മാറ്റാൻ കഴിയുമെന്നാണ് കേരള റെയിൽ ഡവല്പെന്റ് കോർപറേഷന്റെ (കെ–റെയിൽ) കണ്ടെത്തൽ. ഹരിയാനയിലെ ടിഡിബിഡി എൻജീനിയറിങ് ഉൾപ്പെടെ ഈ രംഗത്തു വൈദഗ്ധ്യമുളള ഒട്ടേറെ കമ്പനികൾ രാജ്യത്തുണ്ട്. കെട്ടിടങ്ങൾ നീക്കുന്നതിന്റെ ചെലവ് കോർപറേഷൻ വഹിക്കുമെന്നു എംഡി വി.അജിത് കുമാർ പറഞ്ഞു.
വീടുകൾക്ക് 25 വർഷം ഗാരന്റിയും കോർപറേഷൻ നൽകും. സ്ഥല ലഭ്യതയുളള ഗ്രാമീണ മേഖലകളിൽ ഇത് ചെയ്യാൻ കഴിയുമെന്നാണ് കോർപറേഷന്റെ പ്രതീക്ഷ. ചില കെട്ടിടങ്ങളോട് ചേർന്നുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ കെട്ടിടം അപകടത്തിലാകുന്ന സ്ഥിതി ഒഴിവാക്കാനുളള നടപടികളും പരിഗണനയിലുണ്ട്. 2013 ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരമായിരിക്കും പദ്ധതിക്കു സ്ഥലം ഏറ്റെടുക്കുക.
വേഗപ്പാതയിൽ ഗുഡ്സ് ട്രെയിനുകളോടിക്കാൻ കഴിയില്ലെന്ന വിമർശനങ്ങൾ കെആർഡിസിൽ തള്ളി. ഗുഡ്സ് ട്രെയിനുകളോടിക്കാൻ പാളത്തിന്റെ ആക്സിൽ ലോഡ് 25 ടൺ ആയിരക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. പരമ്പരാഗത രീതിയിലുളള ഗുഡ്സ് ട്രെയിനുകളല്ല സിൽവർ ലൈനിൽ ഉണ്ടാകുക. കൊങ്കൺ മാതൃകയിൽ ട്രക്കുകൾ കയറ്റി കൊണ്ടു പോകുന്ന റോ റോ സംവിധാനമാണ് പരിഗണിക്കുന്നത്. വാഗണുകൾക്ക് 22.5 ടണും പാളങ്ങൾക്കു 25 ടണ്ണും ആക്സിൽ ലോഡാണ് കെആർഡിസിഎൽ നിർദേശിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ അംഗീകരിച്ച പദ്ധതിയുടെ വിശദമായ പഠന റിപ്പോർട്ട് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി കാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക