അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളികൾക്ക് ഭാഗ്യദേവതയുടെ കടാക്ഷം. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ മലയാളി സംഘത്തിന് 1.5 കോടി ദിർഹ (30.5 കോടി രൂപ)മാണ് സമ്മാനം ലഭിച്ചത്. ദുബായ് ജെഎൽടിയിലെ നസർ ഗ്രൂപ്പിൽ അഡ്മിൻ ഓഫിസറായ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നൗഫൽ മായൻ കളത്തിലും മറ്റു 19 സുഹൃത്തുക്കളും ചേർന്ന് എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്.
സമ്മാനാർഹരായ 20 അംഗ സംഘത്തിൽ ഒരു ബംഗ്ലദേശിയുമുണ്ട്. തുക തുല്യമായി വീതിക്കും. നൗഫൽ, ജലീൽ, റഹൂഫ്, നൗഷാദ്, അനസ്, അഫ്സൽ, അലി ഭായ്, ഫിറോസ്, അലി, ഗഫൂർ, ഇബ്രാഹിം, ജലാൽ, രഞ്ജിത്ത്, അസീസ്, ഫരീദ്, ഷിഹാബ്, ഷാനു, ബാബു, മൻസൂർ, ഷിബയാസ് എന്നിവരാണ് സമ്മാനം നേടിയ സംഘത്തിലുള്ള മറ്റുള്ളവർ.
ബന്ധുക്കളും സുഹൃത്തുക്കളുമായി ചേർന്നു ടിക്കറ്റെടുക്കുന്നത് പതിവാക്കിയ നൗഫലിനോട് ഇത്തവണ ഭാര്യ ഷറീന ഒരു ഉപാധിവച്ചു. ഒട്ടേറെ പാവപ്പെട്ടവർ ചേർന്നാണല്ലോ ടിക്കറ്റെടുക്കുന്നത്. അവർക്കൊരു ഉപകാരമാകണമെങ്കിൽ ഹോട്ട് നമ്പർ തിരഞ്ഞെടുക്കാൻ തന്നെ അനുവദിക്കണമെന്ന ഉപാധി അംഗീകരിച്ചാണ് ടിക്കറ്റെടുത്തത്. രണ്ട് ടിക്കറ്റെടുത്തപ്പോൾ ഒരെണ്ണം സൗജന്യമായി ലഭിച്ചിരുന്നു. നറുക്കെടുപ്പ് ലൈവായി കാണുമ്പോഴും നീ എടുത്ത ടിക്കറ്റായതുകൊണ്ടല്ലേ അടിക്കാത്തത് എന്നു പറഞ്ഞ് ഭാര്യയെ കളിയാക്കി ടിക്കറ്റ് വലിച്ചെറിഞ്ഞ സമയത്താണ് ബിഗ് ടിക്കറ്റിൽനിന്ന് വിളി വന്നത്. പിന്നീടുള്ള ഡയലോഗ് ഇന്നസെന്റിനെ ഓർമിപ്പിക്കുന്നതായിരുന്നു. അടിച്ചു മോനേ…
ഭാര്യയുടെ ഭാഗ്യമെന്ന് സമ്മതിച്ച നൗഫൽ കടങ്ങൾ തീർക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനുമാണ് പരിഗണനെയെന്നും പറഞ്ഞു. ഇത്രയും പേരുടെ പ്രയാസങ്ങൾ അകറ്റാൻ നിദാനമായതിലുള്ള സന്തോഷമാണ് ഷറീനയ്ക്ക്. ഓരോരുത്തരും 50 ദിർഹം വീതം എടുത്താണ് ടിക്കറ്റെടുത്തത്.
സമ്മാത്തുക തുല്യമായി വീതിക്കുമ്പോൾ 1.75 കോടി രൂപയാണ് ലഭിക്കുക. നൗഫലിന്റെ സഹോദരീ ഭർത്താക്കന്മാരായ അബ്ദുൽജലീൽ, അബ്ദുൽറഹൂഫ് എന്നിവർ കൂടി സംഘത്തിലുള്ളതിനാൽ ഇവരുടെ കുടുംബത്തിലേക്കു മാത്രം 5.25 കോടി രൂപയെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക